കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ താമസിച്ച മലപ്പുറം സ്വദേശിയെ നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു. സംഭവത്തിൽ നാദാപുരം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: ഹോട്ടല്‍ മുറിയില്‍ റൂമെടുത്ത് താമസിച്ചിരുന്ന ആളെ, വാതില്‍ തള്ളിത്തുറന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇര്‍ഫായി, അഫ്‌സല്‍ എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സാദിഖാണ് കവര്‍ച്ചക്ക് ഇരയായത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള 'ഇന്റര്‍നാഷണല്‍' എന്ന ഹോട്ടലില്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു സാദിഖ്.

മൊബൈല്‍ ഫോണടക്കം കൈക്കലാക്കി

കഴിഞ്ഞ ദിവസം മുറിയിലേക്ക് നാലംഗ സംഘം വാതില്‍ തള്ളിത്തുറന്ന് പ്രവേശിച്ചു. കത്തി കാണിച്ച് വധഭീഷണി മുഴക്കിയ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി. പിന്നീട് ഗൂഗിള്‍ പേ വഴി 13,000 രൂപയും അയപ്പിച്ചു. ശേഷം മൊബൈല്‍ ഫോണടക്കം കൈക്കലാക്കിയാണ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. സാദിഖിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇര്‍ഫായിയും അഫ്‌സലും അറസ്റ്റിലായത്. മറ്റ് രണ്ട് പേര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ബസിലെ പോക്കറ്റടിയും പിടിയിൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സ്വകാര്യ ബസില്‍ കൃത്രിമ തിരക്കുണ്ടാക്കി വയോധികന്റെ പോക്കറ്റടിച്ച കേസിലെ മുഖ്യപ്രതിയായ കോഴിക്കോട് സ്വദേശിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കോഴിക്കോട് കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടില്‍ അര്‍ജുന്‍ ശങ്കര്‍ (35) ആണ് അറസ്റ്റിലായത്. ബസില്‍ കൃത്രിമ തിരക്കുണ്ടാക്കി വയോധികന്റെ പാന്‍റ്സിന്‍റെ പോക്കറ്റ് മുറിച്ച ശേഷം 25,000 രൂപയും 14,000 യു എ ഇ ദിര്‍ഹവും (മൂന്നര ലക്ഷത്തോളം രൂപ വില വരും) മാണ് സംഘം കവര്‍ന്നത്. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്ടോബര്‍ 23 ന് വൈകീട്ട് നാല് മണിയോടെ മഞ്ചേരി എസ് എച്ച് ബി ടി ബസ് സ്റ്റാന്റില്‍ എത്തിയ സ്വകാര്യ ബസില്‍ കയറിയ അര്‍ജുന്‍ ശങ്കറും കൂട്ടാളികളും കൃത്രിമമായി തിരക്കുണ്ടാക്കി. ശേഷം വയോധികന്റെ പോക്കറ്റ് കീറിയാണ് സംഘം പണം കവര്‍ന്നത്. കേസിലെ മറ്റ് പ്രതികളായ ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുള്ളക്കോയ (46), കൊണ്ടോട്ടി കളോത്ത് തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലിന്‍ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍ഖിഫില്‍ അക്കര (45) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അര്‍ജുന്‍ ശങ്കര്‍ ഇതിന് മുന്‍പും സമാന കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്.