scooter accident ആറാട്ടുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

ഹരിപ്പാട്: നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. കായംകുളം കണ്ണമ്പള്ളിഭാഗം സ്വദേശികളായ കൊല്ലശ്ശേരിൽ മുഹമ്മദ്‌ ഹനീഫ (64) വൈക്കത്ത് പടീറ്റതിൽ അബ്ദുൽ സലാം(അപ്പ 70) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചിന് ആറാട്ടുപുഴ ജംഗ്ഷനിലായിരുന്നു അപകടം. വലിയഴീക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനങ്ങൾ ട്രാഫിക് ബ്ലോക്ക് മൂലം ടെമ്പോയുടെ പിന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൻ്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിൻ്റേയും ടെമ്പോയുടേയും ഇടയിൽ സ്കൂട്ടർ യാത്രികർ ഞെരുങ്ങിപ്പോയി.

സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദ് ഹനീഫ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ സലാമിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാന്നാർ ഭാഗത്തു നിന്നും കള്ളിക്കാടുള്ള ബന്ധുവീട്ടിൽ വന്നതാണ് കാർ യാത്രികർ. 

തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി കാറും ഓടിച്ചിരുന്ന ആളെയും കസ്റ്റഡിയിലെടുത്തു.സുലൈഖ ആണ് മുഹമ്മദ്‌ ഹനീഫയുടെ ഭാര്യ. മക്കൾ : സലീം, ,ഷീജ, ഹസീന മരുമക്കൾ : നൂർജഹാൻ , നൂറുദ്ദീൻ , നൗഫൽ .നാഫീസയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ :ഷാജഹാൻ ,നൗഷാദ് , ഹകീം, ,റഷീദ ,റസിയ .
മരുമക്കൾ :സബീന ,നസിയ ,അനീഷ ,ഷാജി , അഫ്സൽ .

താമരശ്ശേരിയിലെ ഫൈറൂസിന്‍റേത് ആസൂത്രിത കൊലപാതകം? സൂചന നൽകി കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

കോഴിക്കോട്: താമരശേരിയില്‍ വാഹനാപകടത്തിൽ മരിച്ച ജംനാസെന്ന ഫൈറൂസിന്‍റേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണം ശരിവയ്ക്കുന്ന കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്ത്. അപകടത്തിന് ഒരാഴ്ച മുമ്പും ഫൈറൂസിന് ഭീഷണി സന്ദേശം കിട്ടിയിരുന്നുവെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫൈറൂസിനെ അപായപ്പെടുത്തയതെന്ന് ശരിവയ്കകുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. ലക്ഷ്യം ആഷിക്കാണെന്നും (ഫൈറൂസിന്റെ സുഹൃത്ത്) ഇതിനിടയിൽ ആരുവന്നാലും അപായപ്പെടുത്തുമെന്നുമാണ് സന്ദേശം. ഇടയിൽ വന്നതുകൊണ്ടാണ് ഫൈറൂസിന് ഇങ്ങിനെ സംഭവിച്ചതെന്നും സന്ദേശത്തിലുണ്ട്. ''ഞാനും ആഷിക്കും തമ്മിലുള്ളത് ഞാൻ തീർക്കും. ഇതിനിടയിലും മുന്നിലും ആരും വരണ്ട. ഇപ്പോ കണ്ടില്ലേ. നിങ്ങൾക്ക് താങ്ങാനാകില്ല. എനിക്കൊന്നും നോക്കാനില്ല മുകളിലാകാശവും താഴെ ഭൂമിയുമായി നടക്കുകയാണ്''-എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ശബ്ദസന്ദേശത്തിന്‍റെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്.

ഫൈറൂസിനെ അപായപ്പെടുത്തിയതാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. കഴിഞ്ഞ ദിവസം ഫൈറൂസിന്‍റെ സുഹൃത്ത് തനിക്ക് കിട്ടിയ ഭീഷണി ഫോണ്‍ സന്ദേശം പുറത്ത് വിട്ടിരുന്നു. ഫൈറൂസ് അപകടത്തില്‍പെടുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണിലൂടെ ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബവും വ്യക്തമാക്കുന്നു. ഇത് അവസാനത്തെ പെരുന്നാളാണെന്ന് അന്ന് ഫൈറൂസ് കൂടുംബാങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഫൈറൂസിന്‍റെ വാക്കുകള്‍ അന്ന് ഗൗരവത്തിലെടുത്തില്ലെന്ന് സഹോദരന്‍ പറയുന്നു. 

കൂടുതല്‍ ഭീഷണി സന്ദേശങ്ങള്‍ പുറത്ത് വരുമ്പോള്‍ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അപകടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കി ഫൈറൂസിനെ അപായപ്പെടുത്തിയതാണോ എന്ന ദിശയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.