ബൈക്കിൽ മലയാളിയടക്കം രണ്ടുപേർ, ബാഗ് നോക്കിയപ്പോൾ കഞ്ചാവല്ല, ലഹരിയുമല്ല! ലക്ഷങ്ങൾ വിലയുള്ള മറ്റൊന്ന്!
വിൽക്കാൻ കൊണ്ടു പോയ ആനക്കൊമ്പുകളുമായി മലയാളിയടക്കം രണ്ടുപേര്‍ തമിഴ്നാട്ടിലെ കമ്പത്ത് പിടിയിൽ.

ഇടുക്കി: വിൽക്കാൻ കൊണ്ടു പോയ ആനക്കൊമ്പുകളുമായി മലയാളിയടക്കം രണ്ടുപേര്‍ തമിഴ്നാട്ടിലെ കമ്പത്ത് പിടിയിൽ. ഗൂഡല്ലൂര്‍ സ്വദേശി സുരേഷ് കണ്ണന്‍, ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ എന്നിവരാണ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. പിടിയിലായ മുകേഷ് കണ്ണൻ ഇടുക്കിയിലെ ഐഎൻടിയുസി ജില്ല നേതാവിൻറെ മകനാണ്.
തേനി ഗൂഡല്ലൂര്‍ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണന്‍ , അണക്കര കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ എന്നിവരാണ് ആനക്കൊമ്പുകളുമായി കമ്പത്ത് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. തേനി ജില്ലയിൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നതായി ആഴ്ചകള്‍ക്ക് മുമ്പ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കമ്പം വെസ്റ്റ് റെയ്ഞ്ച് വാര്‍ഡന്‍ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച രാത്രി കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തി. ഈ സമയം കര്‍ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിൽ സുരേഷും മുകേഷുമെത്തി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൈവശമിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
Read more: പട്ടിമറ്റത്തെ ആനക്കൊമ്പ് വേട്ട; ആര് മുറിച്ചെടുത്തു, എങ്ങനെ കിട്ടി, ഉറവിടം നിലമ്പൂർ? അന്വേഷണം
രണ്ടെണ്ണം വലിയ കൊമ്പുകളും ഒരെണ്ണം ചെറുതുമാണ്. പ്രതികളെ കമ്പം വനം വകുപ്പ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ആനക്കൊമ്പുകള്‍ വില്‍പനയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നുലൃവെന്നാണ് പ്രതികൾ മൊഴി നല്‍കിയത്. ആനക്കൊമ്പ് കച്ചവടത്തില്‍ കൂടുതൽ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇവ എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വനംകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം