കാറില്‍ ചാരായം കടത്തുന്നതിനിടെ കോഴിക്കോട് രണ്ടുപേർ എക്സൈസ് പിടിയിൽ
എക്സൈസിനെ കണ്ടതോടെ ഇവർ ചാരായ കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്ത എക്സൈസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു
കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമല്‍ പൂവന്മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ, താമരശ്ശേരി മേഖലകളില്‍ വ്യാജ ചാരായം വ്യാപകമായി വില്‍പ്പന നടത്തുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് നടത്തിയ നീക്കത്തിലാണ് രണ്ടുപേരും പിടിയിലായത്. താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കരുമല ഉപ്പുംപെട്ടി ഭാഗത്തുവെച്ച് കെ എല്‍ 12 എല്‍ 3519 നമ്പര്‍ കാറ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
എക്സൈസിനെ കണ്ടതോടെ ഇവർ ചാരായ കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്ത എക്സൈസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള കാറും എക്സൈസ് പിടിച്ചെടുത്തു. ചമല്‍ പൂവന്മല കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് പിടിയിലായ ബൈജുവെന്നും താമരശ്ശേരി മേഖലയില്‍ കാറിലും ബൈക്കിലുമായി വില്പനനടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ, ടി.വി. നൗഷീര്‍, പി. ശ്രീരാജ്, എസ്. സുജില്‍, പി.ജെ. മനോജ് എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ചമല്‍, പൂവന്മല ഭാഗങ്ങളിലെ നിരവധി വാറ്റു കേന്ദ്രങ്ങളാണ് അടുത്തിടെ എക്സൈസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് പറഞ്ഞു.