കോഴിക്കോട് - കണ്ണൂര്‍ റോഡില്‍ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്
കോഴിക്കോട്: നടക്കാവില്‍ കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അക്കൗണ്ടിങ്ങ് വിദ്യാര്‍ത്ഥികളും മണ്ണാര്‍ക്കാട് സ്വദേശികളുമായ ഫായിസ് അലി (22), ഫര്‍സാന്‍ സലാം (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട് - കണ്ണൂര്‍ റോഡില്‍ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
ഇടറോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ ബൈക്കില്‍ കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കൊടകരയിൽ കെ എസ് ആർ ടി സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു എന്നതാണ്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപെട്ടത്. രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു കെ എസ് ആർ ടി സി ബസ്. കെ എസ് ആർ ടി സി ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസിന്റെ മുൻവശവും പിൻവശവും തകർന്ന നിലയിലാണ്.
