പത്തനംതിട്ട ജില്ലയിൽ രണ്ട് വ്യത്യസ്ത മോഷണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു. പന്തളം കൊട്ടാരത്തിൽ അതിക്രമിച്ച് കയറിയ പശ്ചിമ ബംഗാൾ സ്വദേശിയെ പിടികൂടിയപ്പോൾ, അടൂരിൽ പ്രവാസിയുടെ വീട്ടിൽ മോഷണം പരാജയപ്പെട്ട കള്ളൻ ദേഷ്യത്തിൽ കാർ തല്ലിത്തകർത്തു.

പത്തനംതിട്ട: ജില്ലയിൽ രണ്ടിടങ്ങളിലായി മോഷണ ശ്രമം. പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മതിൽ ചാടി കയറിയ പശ്ചിമ ബംഗാൾ സ്വദേശി പൊലീസ് പിടിയിലായി. അടൂരിൽ പ്രവാസിയുടെ വീട്ടിൽ കയറിയ കള്ളൻ, ഒന്നും കിട്ടാത്തതിന്‍റെ ദേഷ്യത്തിൽ അരിശത്തിൽ വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചു തകർത്തു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി 10:00 മണിയോടെയാണ് പന്തളം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ കള്ളൻ കയറിയത്. വാതിൽ തുറക്കാൻ ശ്രമിക്കുന്നതും നടന്നു നീങ്ങുന്നതും എല്ലാം സിസിടിവിയിൽ പതിഞ്ഞു. ശബ്ദം കേട്ട് വീട്ടുടമ ദീപാവര്‍മ സിസിടിവിയിൽ നോക്കിയപ്പോൾ കള്ളനെ കണ്ടു. ബഹളം വച്ചതോടെ അയൽവാസി ഓടി എത്തി. പശ്ചിമ ബംഗാൾ സ്വദേശി സുധാകറിനെ തടഞ്ഞുവെച്ച് പോലീസിനു കൈമാറി.

അടൂർ മാങ്കൂട്ടത്തിൽ പ്രവാസിയുടെ വീട്ടിലും മോഷണശ്രമം ഉണ്ടായി. പ്രവാസിയായ ജോസിന്റെ അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് ഒന്നും കിട്ടാതെ വന്നതോടെ മുറ്റത്ത് കിടന്ന് കാർ മോഷ്ടാവ് തല്ലി തകർത്തു. രണ്ടുമാസം മുമ്പ് വാങ്ങിയതായിരുന്നു വാഹനം. സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കം മോഷ്ടാവ് കൊണ്ടുപോയി. ജില്ലയിൽ മോഷ്ടാക്കൾ വിലസുന്നത് പതിവായതോടെ ശക്തമായ രാത്രികാല പട്രോളിങ്ങിന് ഉൾപ്പെടെ എസ്പി നിർദ്ദേശം നൽകി.