വനപാലകർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവരുടെ ചാക്ക് പരിശോധിച്ചപ്പോഴാണ് മാംസം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുള്ളൻപന്നിയെ വേട്ടയാടി പിടിച്ചതായി ഇരുവരും സമ്മതിച്ചത്
കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിലെ ഇഞ്ചത്തൊട്ടി വനത്തിൽ മുള്ളൻപന്നിയെ വേട്ടയാടി മാംസം വിൽപ്പനയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ഇഞ്ചത്തൊട്ടി സംരക്ഷിത വനത്തിലെ മുതുവാൻപാറ ഭാഗത്ത് താമസിക്കുന്ന പിണവൂർകുടി ഉന്നതിയിലെ സുനിൽ (50), മാമലകണ്ടം ഏണിപ്പാറ ഉന്നതിയിലെ രാജു പൊന്നപ്പൻ (45) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഇരുവരെയും ഇഞ്ചത്തൊട്ടി–നേര്യമംഗലം റോഡിൽ വെച്ച് ഏഴ് കിലോ മുള്ളൻപന്നി മാംസവുമായി വനപാലകർ അറസ്റ്റ്. ചെയ്തത്. മാംസം നേര്യമംഗലത്ത് വിൽപ്പനയ്ക്ക് കൊണ്ട് പോകുന്നതിനിടെ ആയിരുന്നു പിടികൂടിയത്. അതുവഴി എത്തിയ വനപാലകർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവരുടെ ചാക്ക് പരിശോധിച്ചപ്പോഴാണ് മാംസം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുള്ളൻപന്നിയെ വേട്ടയാടി പിടിച്ചതായി ഇരുവരും സമ്മതിച്ചത്.
മുതുവാൻപാറയിലെ താമസ സ്ഥലത്തിന് സമീപത്ത് നിന്ന് ശനിയാഴ്ച രാവിലെയാണ് സ്റ്റീൽ കേബിൾ കമ്പി ഉപയോഗിച്ച് കെണിയൊരുക്കി മുള്ളൻപന്നിയെ പിടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷെഡ്യൂൾഡ് വൺ വിഭാഗത്തിൽപ്പെടുന്ന വന്യജീവിയാണ് മുള്ളൻപന്നി. ഇതിനെ വേട്ടയാടുന്നത് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് വനവകുപ്പ് അധികൃതർ വിശദമാക്കി.


