ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്
കൊല്ലം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. വീട്ടിൽ തൊട്ടിലിൽ ഉറക്കിക്കിടത്തിയതായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
പ്രസവത്തിനിടെ മരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
പ്രസവത്തിനിടെ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മരണകാരണമായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. വാക്യം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. രാവിലെയാണ് ഐശ്വര്യ മരിച്ചത്. ഇവരുടെ നവജാത ശിശു ഇന്നലെയും മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.
കണ്ണൂരിൽ പുരുഷന്റെ മൃതദേഹം കിണറ്റിൽ, അഞ്ച് ദിവസം പഴക്കം
കണ്ണൂർ: കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴേ ചൊവ്വയ്ക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീടാണിത്. പുരുഷന്റെ മൃതേദഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. മരിച്ചതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
