ലഹരി വിൽക്കാൻ എത്തിയ ടര്‍ഫ് നടത്തിപ്പുകാരനായ രഞ്ജുവും ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന ഷാജിയുമാണ് പൊലീസ് വിരിച്ച വലയില്‍ വീണത്. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
മലപ്പുറം: പുല്‍പറ്റയില്‍ ടര്‍ഫ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. പുല്‍പറ്റ മുത്തന്നൂര്‍ പൂതനപാട്ടില്‍ വീട്ടില്‍ രഞ്ജുമോന്‍ (34), സൗത്ത് തൃപ്പനച്ചി അമ്പലപ്പടി സ്വദേശി തളിയാരില്‍ വീട്ടില്‍ ഷാജി (45) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് സര്‍ക്കിളും സംയുക്തമായി മുത്തന്നൂരില്‍ സ്ഥിതി ചെയ്യുന്ന ടര്‍ഫില്‍ പരിശോധന നടത്തിയതില്‍ 5.680 ഗ്രാം മെത്താഫിറ്റമിനുമായി രഞ്ജുവിനെ പിടികൂടി.
ടര്‍ഫിന്റെ നടത്തിപ്പുകാരനാണ് ഇയാള്‍. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ നല്‍കിയ ഷാജിയെ പിടികൂടിയത്. രണ്ടു പ്രതികളില്‍ നിന്നായി 29,000 രൂപയും 12.280 ഗ്രാം മെത്താഫിറ്റമിനും കണ്ടെടുത്തു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലേക്കയച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ നാസര്‍, ഇ.ഐ ആന്‍ഡ് ഐ.ബി ഇന്‍ സ്‌പെക്ടര്‍ ടി. ഷിജു മോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷബീര്‍ അലി, സച്ചിന്‍ദാസ്, അഖില്‍ദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.


