സ്കൂട്ടറിന്റെ സീറ്റിനടിയിലും, ഷമീറിന്റെ കൈവശം കവറിൽ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും. 

കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പുതുപ്പാടി പെരുമ്പള്ളി അടിമാറിക്കൽ വീട്ടിൽ ആബിദ് (35) പെരുമ്പള്ളി കെട്ടിന്റെ അകായിൽ ഷമീർ എന്ന ഷഹീർ (40) എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്.പി. ഡോ.എ ശ്രീനിവാസിന് ലഭിച്ച വിവരപ്രകാരത്തെ തുടർന് താമരശ്ശേരി ഡിവൈഎസ്പി എൻ.സി. സന്തോഷ് കുമാർ, നാർക്കോട്ടിക് ഡിവൈഎസ്പി സുന്ദരൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ വലയിലാക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പുതുപ്പാടി എലോക്കര വെച്ച് താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ ,എസ്.ഐ. ശ്രീജേഷ്,ക്രൈം സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, സുരേഷ് വികെ,ബിജു പി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ. മാരായ ബവീഷ്, ജിലു സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. എലോക്കര വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെപോയ കെ.എൽ 57 8121 സ്കൂട്ടർ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

സ്കൂട്ടറിന്റെ സീറ്റിനടിയിലും, ഷമീറിന്റെ കൈവശം കവറിൽ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും. കാസർഗോഡ്‌, തമിഴ്നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് അടിവാരം ,താമരശ്ശേരി കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കും വിൽപ്പന നടത്തുന്നത് ആണ് ഇവരുടെ രീതി. 

ആബിദ് ഒരു വർഷം മുമ്പ് നാല് കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്സൈസ് പിടികൂടി രണ്ടു മാസം ജയിലിൽ കഴിഞ്ഞതാണ്. വീണ്ടും 2021 ഫെബ്രുവരിയിൽ 100 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയെങ്കിലും, അന്നുതന്നെ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ആറുവർഷം മുമ്പ് ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിന് കൽപ്പറ്റയിലും, ചാരായം കടത്തിയതിന് വൈത്തിരിയിലും കേസുണ്ട്. സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ആബിദിന്റെ പേരിൽ നാട്ടുകാർ പോലീസിന് മാസ് പെറ്റീഷൻ നൽകിയിരുന്നു. ഷമീർ ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത് . പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.