ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മിക്കവയും തകരാറിലായ നിലയിലാണ്. രാത്രി 12.30ഓടെ ഉള്ളില്‍ കയറിയ മോഷ്ടാവ് പുലര്‍ച്ചെ 4.30ഓടെ ഇവിടെ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അര്‍ധരാത്രി എത്തിയ രണ്ടംഗ സംഘം കവര്‍ന്നത് ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പി. താമരശ്ശേരി ഈങ്ങാപ്പുഴയിലാണ് സംഭവം. തലയാട് പറച്ചിത്തോട്ടത്തില്‍ ഷറഫുദ്ദീന്റ ഉടമസ്ഥതയിലുള്ള നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിലാണ് മോഷണം നടന്നത്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. 

രാത്രി 12.30ഓടെയാണ് സ്‌കൂട്ടറില്‍ രണ്ടുപേര്‍ ഇവിടെയെത്തിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ കാര്യം അന്വേഷിച്ചപ്പോള്‍ സിഗററ്റ് വലിക്കാന്‍ വന്നതാണെന്നായിരുന്നു മറുപടി. ഇവിടെ നിന്നും മാറി നില്‍ക്കണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇയാളുടെ കണ്ണുവെട്ടിച്ച് ഇതില്‍ ഒരാള്‍ ഉള്ളില്‍ക്കയറുകയായിരുന്നു. തുടര്‍ന്ന് വയറിംഗ് ജോലികള്‍ മിക്കവാറും പൂര്‍്ത്തിയായ കെട്ടിടത്തിലെ എര്‍ത്ത് ചെയ്യാനുപയോഗിച്ച ചെമ്പുകമ്പിയും എ.സിയിലേക്കുള്ളവയും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന കമ്പി ഇവിടെ നിന്നും മോഷ്ടിച്ചു. വയറിംഗുകള്‍ ബലമായി ഇളക്കിയാണ് മോഷണം നടത്തിയത്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മിക്കവയും തകരാറിലായ നിലയിലാണ്. രാത്രി 12.30ഓടെ ഉള്ളില്‍ കയറിയ മോഷ്ടാവ് പുലര്‍ച്ചെ 4.30ഓടെ ഇവിടെ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വഴിയരികില്‍ സ്‌കൂട്ടറില്‍ ഇയാളെ കാത്തുനിന്ന രണ്ടാമനൊപ്പം പ്രതി രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ ദൃശ്യങ്ങള്‍ വ്യക്തമാണെങ്കിലും ആരാണെന്ന കാര്യത്തില്‍ ഇതുവരേ സൂചനയൊന്നും ലഭിച്ചിട്ടില്ല.