യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ
കഴിഞ്ഞ പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ നിന്നും കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന താമരശ്ശേരി സ്വദേശിയായ 20 കാരനെയാണ് യുവാക്കള്‍ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തത്.
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍(Mobile phone) തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ട കേസിലെ പ്രതികള്‍ പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡ് തൌഫത്ത് ഹൌസില്‍ അബ്ദുള്ള മുഹ്ദാര്‍ (23), കണ്ണൂര്‍ പുതിയ തെരുവ് സ്വദേശി മുബാറക്ക് (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൌണിലെ(kozhikode town) സി.എച്ച്. ഓവര്‍ ബ്രിഡ്ജിനു സമീപം റെയില്‍വെ ട്രാക്കില്‍(railway track) വെച്ച് താമരശ്ശേരി സ്വദേശിയുടെ 17000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ച് പറിച്ച് യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ നിന്നും കെ എസ് ആർ ടി സി. ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന താമരശ്ശേരി സ്വദേശിയായ 20 കാരനെയാണ് യുവാക്കള്‍ ആക്രമിച്ചു ഫോണ്‍ പിടിച്ചു പറിച്ചത്. ഇയാളുടെ പരാതി പ്രകാരം കോഴിക്കോട് ടൌണ്‍ പൊലീസ് കേസ് എടുക്കുകയും, പിടിച്ചുപറിച്ചവരുടെ അടയാളങ്ങള്‍ പരാതിക്കാരനില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് ഇവരെ പിടി കൂടുകയായിരുന്നു.
മറ്റൊരാള്‍ക്ക് വില്പന നടത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തി. ടൌണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ. മാരായ ഷൈജു.സി,. അബ്ദുള്‍ സലിം വി.വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഷിബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്. കെ, ജിതേന്ദ്രന്‍, ജംഷാദ് എന്നിവര്‍ ചേര്‍ന്നാണ് പിടിച്ചുപറിക്കാരെ പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ തനിച്ച് നടന്ന് പോകുന്നവരെ അക്രമിച്ച് കവർച്ച നടത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.