പാലക്കാട് അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
സുരേഷിനെ രക്ഷിക്കാനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. ഇവരും ശ്വാസം കിട്ടാതെ ബോധരഹിതരായി കുഴഞ്ഞ് വീഴുകയായിരുന്നു.
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.
കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ്, മയിലാട്ട് കുന്ന് കുഞ്ഞി കുട്ടന്റെ മകൻ സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കിണറിൽ വീണ അണ്ണാനെ രക്ഷിക്കാനായി ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു.
സുരേഷിനെ രക്ഷിക്കാനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. ഇവരും ശ്വാസം കിട്ടാതെ ബോധരഹിതരായി കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് മൂന്ന് പേരെയും പുറത്തെടുത്തത്.