ഭീതിയോടെ ഒരു നാട്; വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചത് പൂച്ചപ്പുലിയോ? കാല്‍പ്പാടുകള്‍ ഞെട്ടിക്കുന്നത്
എന്നാല്‍, ആക്രമിച്ചത് പൂച്ചപ്പുലി ആണെന്ന് നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രാത്രിയില്‍ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ട് ഫാമുടമ ഇറങ്ങി നോക്കിയപ്പോള്‍ കൊന്ന് പാതിയോളം ഭക്ഷിച്ച പശുക്കിടാവ് കൂട്ടില്‍ കിടക്കുന്നതാണ് കാണുന്നത്.
നെടുങ്കണ്ടം: ജനവാസ കേന്ദ്രത്തില്‍ പുലിയോട് സാമ്യമുള്ള ജീവിയുടെ ആക്രമണം. വളര്‍ത്ത് മൃഗങ്ങളെ ജീവി ആക്രമിച്ചതോടെ അണക്കര നിവാസികള്‍ ആശങ്കയിലാണ്. അണക്കര മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം മാവുങ്കല്‍ ചിന്നവന്‍ എന്നയാളുടെ കന്നുകാലി ഫാമിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ പശുകിടാവിനെ പുലിയോട് സാമ്യമുള്ള ജീവി കൊന്ന് തിന്നത്. പുലിയുടേത് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍, ആക്രമിച്ചത് പൂച്ചപ്പുലി ആണെന്ന് നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രാത്രിയില്‍ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ട് ഫാമുടമ ഇറങ്ങി നോക്കിയപ്പോള്‍ കൊന്ന് പാതിയോളം ഭക്ഷിച്ച പശുക്കിടാവ് കൂട്ടില്‍ കിടക്കുന്നതാണ് കാണുന്നത്. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫാമിനുള്ളിലും സമീപത്തും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൂച്ചപുലിയുടേതാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വനമേഖലയില്‍ നിന്ന് വന്യമൃഗങ്ങള്‍ ഭക്ഷണം തേടി എത്തുന്നതാകാം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അണക്കര മേഖലയില്‍ പൂച്ചപ്പുലിയുടെ ആക്രമണം നടന്നിരുന്നു. ചെറിയ കന്നുകാലികള്‍, ആടുകള്‍, മുയലുകള്‍ എന്നിവയെയാണ് അന്ന് ആക്രമിച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രദേശത്ത് വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാടക വീടെടുത്ത് കഞ്ചാവ് വില്‍പ്പന; ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
മാന്നാർ: ആലപ്പുഴ ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. ചെന്നിത്തലയിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ചെറുതന വില്ലേജിൽ വടക്കും മുറിയിൽ മംഗലത്ത് വീട്ടിൽ വൈശാഖ് (അഭിജിത്ത് -35), ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ വില്ലേജിൽ തെക്കും മുറിയിൽ ചേനാത്ത് വീട്ടിൽ ബെൻസൺ തോമസ് (25) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ ജോസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇന്ന് രാവിലെ 6.30 നാണ് പ്രതികളെ പിടികൂടിയത്.
ഒന്നാം പ്രതിയായ വൈശാഖ് തൃപ്പെരുന്തുറ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വാടക വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവും, ചെറിയ ത്രാസും പൊലീസ് കണ്ടെടുത്തു. ചെറിയ പൊതികളാക്കിയായിരുന്നു കഞ്ചാവ് വിൽപ്പന വീട്ടിൽ നടത്തിയിരുന്നത്. വൈശാഖിനെതിരെ മാന്നാർ, ഹരിപ്പാട്, കായംകുളം, ചാലക്കുടി, എറണാകുളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം ഉൾപ്പെടെ 18 ഓളം കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
ബെൻസൺ തോമസ് അബ്കാരി കേസിലെ പ്രതിയാണ്. എസ്എച്ച് ഒ ജി സുരേഷ് കുമാർ, എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐമാരായ അനിൽകുമാർ, പി ശ്രീകുമാർ, ജോൺ തോമസ്, ഇല്യാസ്, ബിന്ദു, മോഹൻദാസ്, സീനിയർ സി പി ഒ ദിനേശ് ബാബു, സിപിഒ മാരായ സാജിദ്, സിദ്ധിക്ക്, ഷാഫി, അനൂപ്, ഹോം ഗാർഡ് ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.