'ഈ ക്വാർട്ടേഴ്സുകൾക്ക് ഉറപ്പില്ല'; ഇവിടെ ദുരിതം പേറുന്നത് പൊലീസുകാർ
പൊലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സുകളില്‍ ഉദ്യോഗസ്ഥർക്ക് ദുരിത ജീവിതം. അരനൂറ്റാണ്ടിന്റെ കാലപ്പഴക്കം വരുത്തിവെച്ച ജീർണ്ണാവസ്ഥയിലാണ് ഈ ക്വാർട്ടേഴ്സുകൾ.
മാന്നാർ: പൊലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സുകളില്‍ ഉദ്യോഗസ്ഥർക്ക് ദുരിത ജീവിതം. അരനൂറ്റാണ്ടിന്റെ കാലപ്പഴക്കം വരുത്തിവെച്ച ജീർണ്ണാവസ്ഥയിലാണ് ഈ ക്വാർട്ടേഴ്സുകൾ. 16 ക്വാർട്ടേഴ്സുകളുണ്ടങ്കിലും 6 എണ്ണത്തിൽ മാത്രമെ താമസമുള്ളൂ.
ബാക്കിയുളളവ താമസയോഗ്യമല്ല. അടുക്കളയും ഹാളും രണ്ട് മുറികളുമുളളതാണ് ക്വാർട്ടേഴ്സുകൾ. പണ്ടത്തെ നിർമ്മാണരീതിയിൽ മച്ചുളള മുറികളായതിനാൽ മരപ്പട്ടി, വവ്വാൽ, എലി എന്നിവ യഥേഷ്ടം വിഹരിക്കുന്നു. തടി ഭാഗങ്ങൾ മിക്കവയും ചിതലരിച്ചും ദ്രവിച്ചും പോയി.
വൈദ്യുതി വയറിംഗുകളൊക്കെ കാലം ചെന്ന് കേടുപാടായി. ഇതിന്റെ തുടർച്ചയായി ഇലക്ട്രോണിക് ഉപകരണങ്ങൾ നിരന്തരം കേടുപാട് വരുന്നതായും പൊലീസുകാർ പറയുന്നു. അരനൂറ്റാണ്ടിനിടയിൽ നാമമാത്രമായെ അറ്റുകുറ്റപ്പണികളാണ് ഇവിടെ നടന്നത്.
2014ൽ പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിച്ചുവെങ്കിലും ക്വാർട്ടേഴ്സുകൾ ജീർണ്ണാവസ്ഥയിൽ തന്നെയാണ്. ക്വാർട്ടേഴ്സ് ഇല്ലാത്തതിനാൽ ഇൻസ്പെക്ടർ വാടകവീട്ടിലാണ് താമസം. എസ്ഐയുടെ ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നുണ്ട്. ക്വാർട്ടേഴ്സ് പരിസരം പലയിടത്തും കാടുകയറി കിടക്കുകയുമാണ്. വഴികകളെല്ലാം ദുർഘടമാണ്.
1970കളിൽ മാന്നാർ പടനിലം ചന്തയ്ക്കു സമീപമായിരുന്നു പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. 72ൽ തൃക്കുരട്ടി ക്ഷേത്രത്തിന് വടക്കുവശത്ത് 2.7 ഏക്കർ പുറമ്പോക്കിൽ പോലീസ് സ്റ്റേഷൻ മാറ്റി പ്രവർത്തനമാരംഭിച്ചപ്പോഴാണ് ക്വാർട്ടേഴ്സുകളും നിലവിൽ വന്നത്. 16 ക്വാർട്ടേഴ്സുകളാണ് ഇവിടെയുളളത്.