പുലാമന്തോളിൽ ഒരു വിചിത്ര കള്ളൻ മോഷണം നടത്തി. കുളപ്പുള്ളിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടി ഉപേക്ഷിച്ച്, ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൾസർ ബൈക്കുമായി ഇയാൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം: താന്‍ മോഷണത്തിലൂടെ സ്വന്തമാക്കിയ വസ്തുക്കളേക്കാള്‍ മികച്ചത് കണ്ടാല്‍, പഴയത് വഴിയില്‍ ഉപേക്ഷിച്ച് പുതിയത് കവരുന്ന അസാധാരണ സ്വഭാവമുള്ള ഒരു കള്ളന്‍ പുലാമന്തോളിലുമെത്തി.ഷൊര്‍ണൂരിനടുത്തുള്ള കുളപ്പുള്ളിയില്‍ നിന്നും കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്‌കൂട്ടിയുമായി വരുന്നതിനിടയിലാണ് പുലാമന്തോള്‍ ചക്കമ്പലം മദീന നഗര്‍ മസ്ജിദിന് സമീപമുള്ള ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് കള്ളന്റെ കണ്ണ് പതിഞ്ഞത്.
ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്തിരുന്ന ബജാജ് പള്‍സര്‍ മോട്ടോര്‍ ബൈക്ക് കണ്ടതോടെ കള്ളന്റെ മനസ്സ് മാറി. ഉടന്‍ തന്നെ താന്‍ ഓടിച്ചുവന്ന സ്‌കൂട്ടി വഴിയരികില്‍ ഉപേക്ഷിച്ച മോഷ്ടാവ്, പള്‍സര്‍ ബൈക്കുമായി നിമിഷങ്ങള്‍ക്കകം കടന്നുകളയുകയായിരുന്നു.കോഡൂര്‍ പെരിങ്ങോട്ടുപുലം സ്വദേശിയും നിലവില്‍ പുലാമന്തോളില്‍ താമസക്കാരനുമായ കുറുന്തല ശരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിക്കപ്പെട്ട പള്‍സര്‍ ബൈക്ക്. വാഹനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അജ്ഞാതനായ കള്ളന്‍ ഉപേക്ഷിച്ചുപോയ സ്‌കൂട്ടി പരിസരത്തുനിന്നും കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ സ്‌കൂട്ടി കുളപ്പുള്ളിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ പരിസരങ്ങളിലെയും കള്ളന്‍ പോയ വഴിയിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംഘം വിശദമായി പരിശോധിച്ചു. മോഷ്ടാവ് ബൈക്കുമായി കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍ വരെ എത്തിയതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍, അതിനുശേഷം ഇയാള്‍ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു വിവരവും ലഭ്യമല്ല. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലും പരിസരപ്രദേശങ്ങളിലും സമാനമായ രീതിയില്‍ വാഹന മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നുണ്ട്.


