കാർഷിക ഉത്പന്നങ്ങളുടെ ഭൂമിശാസ്ത്രപരമായ സൂചന (ജി ഐ) ടാഗിംഗ് അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ ഉത്പന്നത്തിന്റെ അന്തസ്സും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു
കൊച്ചി: വാഴക്കുളം കൈതച്ചക്ക ഗൾഫ് രാജ്യങ്ങളിലും ലഭ്യമാകുന്നു. കേരളത്തിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് ജി ഐ ടാഗ് ചെയ്‌താണ് വാഴക്കുളം കൈതച്ചക്കയുടെ ആദ്യ കയറ്റുമതി. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) ആദ്യ കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. വെർച്യുൽ പരിപാടിയായാണ് ഫ്ലാഗ് ഓഫ് നടന്നത്. ആദ്യ കയറ്റുമതി, APEDA ചെയർമാൻ ഡോ. എം അംഗമുത്തു IAS ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരും ജി ഐ കൈതച്ചക്ക കർഷകരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
ജി ഐ ടാഗ് ചെയ്‌ത കൈതച്ചക്ക വാഴക്കുളത്ത് നിന്ന് യഥാക്രമം ദുബായിലേക്കും ഷാർജയിലേക്കും കയറ്റുമതി ചെയ്യുന്നത് ഫെയർ ട്രേഡ്‌ലിങ്ക്‌സും, ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ്. ഇന്ത്യയിൽ നിന്ന് മധ്യ-കിഴക്കൻ രാജ്യങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ജി ഐ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിനായി APEDA-യിൽ പുതുതായി രജിസ്റ്റർ ചെയ്ത കയറ്റുമതി സ്ഥാപനമാണ് ഫെയർ ട്രേഡ്‌ലിങ്ക്‌സ്.
APEDA യുടെ കീഴിൽ രജിസ്റ്റർ ചെയ്ത, ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പ്രമുഖ കയറ്റുമതി സ്ഥാപനമാണ് ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ദുബായിലെ ഇന്ത്യക്കാർ സ്ഥാപിച്ച ഇറക്കുമതി സ്ഥാപനമായ കൗശൽ ഫുഡ്സ്റ്റഫ് ട്രേഡിംഗ് LLC, ഇന്ത്യൻ പഴങ്ങൾ, പച്ചക്കറികൾ എന്നിവയും സംസ്കരിച്ച ഉത്പന്നങ്ങളായ മൈദ, ശർക്കര, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര തുടങ്ങിയവയും ഇറക്കുമതി ചെയ്തുവരുന്നു.
കാർഷിക ഉത്പന്നങ്ങളുടെ ഭൂമിശാസ്ത്രപരമായ സൂചന (ജി ഐ) ടാഗിംഗ് അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ ഉത്പന്നത്തിന്റെ അന്തസ്സും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. ഒരു വിപണനോപാധിയെന്ന നിലയിൽ ജി ഐ ടാഗ് കയറ്റുമതി ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാൻ സഹായിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ജി ഐ ടാഗുചെയ്‌ത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് APEDA മുൻകൈ എടുക്കുന്നു. ഇത് ആത്യന്തികമായി കയറ്റുമതി വർദ്ധനവിന് കാരണമാകും.
2020-21 കാലയളവിൽ 2.68 ദശലക്ഷം യുഎസ് ഡോളറിന് പുതിയതും ഉണങ്ങിയതുമായ പൈനാപ്പിൾ ഇന്ത്യ കയറ്റുമതി ചെയ്തു, ഇതിൽ 44% വിഹിതം കേരളത്തിൽ നിന്നാണ്. യുഎഇ, ഖത്തർ, മാലിദ്വീപ്, നേപ്പാൾ, ഫ്രാൻസ് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ. കേരളത്തിലെ വാഴക്കുളം പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിന് അതിന്റെ രുചിയും തനതായ മണവും സ്വാദും കാരണം 2009 ൽ ജിഐ ടാഗ് ലഭിച്ചു.
