രാജ്യാന്തര തലത്തില്‍ യോഗ ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ഏറ്റെടുക്കുന്നതും അഭിമാനകരമായിട്ടുള്ള കാര്യമാണെന്ന് മന്ത്രി.
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്.
രാജ്യാന്തര തലത്തില്‍ യോഗ ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ഏറ്റെടുക്കുന്നതും രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായിട്ടുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ യോഗയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും യോഗ അഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാന ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. യോഗ എല്ലായിടത്തും പ്രചരിപ്പിക്കുക എന്ന നിലയിലാണ് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. ചുരുങ്ങിയത് 20 പേര്‍ക്കെങ്കിലും യോഗ പരിശീലിക്കാനുള്ള വേദി ഉറപ്പാക്കുകയും അതുവഴി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു. ഇതു കൂടാതെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 590 വനിതാ യോഗ ക്ലബ്ബുകള്‍ കൂടി ആരംഭിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാനത്ത് ആര്‍ദ്രം ജീവിത ശൈലീ സ്‌ക്രീനിംഗ് ആരംഭിച്ചത്. ഇതുവരെ 30 വയസിന് മുകളിലുള്ള 1.41 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി. ഇത് രാജ്യത്തിന് തന്നെ മാതൃകയായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം: സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

