കാസർകോട് സ്വദേശിയായ യുവാവ്, മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ ബാങ്ക് പിഴ ഈടാക്കിയതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. മെസേജ് ചാർജ് ഈടാക്കിയതിനെ തുടർന്ന് മിനിമം ബാലൻസ് കുറഞ്ഞതിനായിരുന്നു പിഴ. കോടതി, ബാങ്കിനോട് 15000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

കാസർകോട്: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്നതിൻ്റെ പേരിൽ 590 രൂപ ഈടാക്കിയ ബാങ്കിനെതിരെ ഉപഭോക്‌തൃ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരിക്കുകയാണ് കാസർകോട് കുമ്പള സ്വദേശി രാജു സ്‌റ്റീഫൻ ഡിസൂസ. 10,000 രൂപ നഷ്‌ടപരിഹാരവും 5000 രൂപ കോടതി ചെലവും പിടിച്ച തുകയും അടക്കം തിരികെ നൽകണമെന്നാണ് കോടതി വിധി. ജു സ്‌റ്റീഫൻ ഡിസൂസ സൗത്ത് ഇന്ത്യൻ ബാങ്ക് സീത്താങ്കോളി ബ്രാഞ്ചിൽ കറന്റ് അക്കൗണ്ട് തുറന്നിരുന്നു. എന്നാൽ പിന്നീട് ഈ അക്കൗണ്ട് വഴി ഇടപാടൊന്നും നടത്തിയിരുന്നില്ല. എന്നാൽ, 295 രൂപ രണ്ട് മാസം അക്കൗണ്ടിൽ നിന്ന് പിടിച്ചു. അന്വേഷിച്ചപ്പോൾ മെസേജ് ചാർജായി 2 രൂപ ബാങ്ക് ഈടാക്കിയപ്പോൾ മിനിമം ബാലൻസ് നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് രണ്ട് തവണയായി പണം പിടിച്ചതെന്നും ബാങ്ക് അറിയിച്ചു. 

അതിന് ശേഷമാണ് ഇദ്ദേഹം കൺസ്യൂമർ കോടതിയിൽ പോയത്. അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽ എന്തെങ്കിലും നടപടി എടുക്കുന്നുണ്ടേൽ 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം പറയുന്നതെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. ബാങ്ക് ഈ നടപടി ക്രമം പാലിച്ചില്ല. ബാങ്കുകാരുടെ ഇത്തരം നടപടികൾക്കെതിരെ ഉപഭോക്താക്കൾ നിയമനടപടി സ്വീകരിക്കണമെന്നും രാജു പറയുന്നു.