സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഓവര്‍സീയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഓവര്‍സീയര്‍ വിജിലൻസ് പിടിയിലായ വാർത്ത കഴിഞ്ഞ ദിവസമണ് പുറത്തുവന്നത്. നിരന്തരം പുറത്തുവരുന്ന കൈക്കൂലി കേസുകളിൽ പിടിയിലായവരുടെയെല്ലാം കഥകൾ അത്യാർത്തിയുടേതായിരുന്നു. എറണാകുളം ജില്ലയിൽ കെഎസ്ഇബി കൂത്താട്ടുകുളം സെക്ഷന്‍ ഓഫീസില്‍ ഓവര്‍സീയര്‍ ആയ അബ്ദുള്‍ ജബ്ബാര്‍ ആണ് അവസാനമായി കൈക്കൂലി കേസിൽ പിടിയിലായത്. 3000 രൂപ കൈക്കൂലി വാങ്ങവെ ആയിരുന്നു ഇയാൾ എറണാകുളം വിജിലന്‍സിന്റെ പിടിയിലായത്.
എറണകുളം ജില്ലയിലെ കൂത്താട്ടുകുളം മാറിക സ്വദേശിയായിരുന്നു പരാതിക്കാരന്‍. അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ പാലക്കുഴ പഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്ത് പണിത വീട്ടിലേക്ക് എടുത്തി താൽക്കാലിക വൈദ്യുത കണക്ഷൻ, ഗാർഹിക ഉപയോഗത്തിനുള്ള കണക്ഷൻ ആക്കി മാറ്റുന്നതിന് കഴിഞ്ഞ മാസം 25 -ന് കെ എസ് ഇ ബി കൂത്താട്ടുകുളം സെക്ഷന്‍ ഓഫീസില്‍ അപേക്ഷ സമർപ്പിച്ചു.
ഓവര്‍സീയര്‍ അബ്ദുള്‍ ജബ്ബാര്‍ ഇക്കഴിഞ്ഞ 3-ാം തീയതി സ്ഥല പരിശോധന നടത്തി സ്വിച്ച് ബോര്‍ഡുകളുടെ എണ്ണം കൂടുതലാണെന്നും, എല്ലാറ്റിനും കൂടി 50,000/- രൂപ ഫൈന്‍ അടക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്നാൽ അത് ഒഴിവാക്കുന്നതിനായി 3000 രൂപ കൈക്കൂലി വേണമെന്നും പറഞ്ഞു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ്, മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥ്. ഐ പി എസ് നെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഡി വൈ എസ് പി ടോമി സെബാസ്റ്റ്യൻറെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന്‍ കൂത്താട്ടുകുളത്തു വച്ച് 3000 രൂപ പരാതിക്കരനില്‍ നിന്നും കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. പിടികൂടിയ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
