തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി റാലിക്കിടെ വർഗീയ സംഘർഷം. നിരവധി കടകൾക്ക് നേരെ ആക്രമണമുണ്ടാവുകയും തീയിടുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുകൾ ധ്രുവീകരിക്കാൻ ബിജെപി ബോധപൂർവം കലാപം സൃഷ്ടിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബംഗാളിലെ മുർഷിദാബാദിൽ വർഗീയ സംഘർഷം. ജംഗിപൂരിലെ രഘുനാഥ്ഗഞ്ച് പ്രദേശത്ത് വെള്ളിയാഴ്ച നടന്ന രാമനവമി റാലിക്കിടെയാണ് സംഘർഷമുണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്ത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ വർഗീയ സംഘർഷം ഉണ്ടാകുമെന്ന ആശങ്കയുയർന്നു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുമ്പോൾ ഫുൽത്തല ക്രോസിംഗിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ആരാധനാലയത്തിന് മുന്നിലൂടെ ഉച്ചത്തിലുള്ള സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ രാമനവമി ഘോഷയാത്ര കടന്നുപോയതോടെയാണ് സംഘർഷം ഉടലെടുക്കാൻ തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ മറ്റുവിഭാഗക്കാരുടെ വീടുകളുടെ മേൽക്കൂരയിൽ കയറി കാവി പതാകകൾ ഉയർത്തുകയും കടകൾ നശിപ്പിക്കുകയും കത്തിക്കുകയും, താമസക്കാരെ മർദ്ദിക്കുകയും ചെയ്തതായി പറയുന്നു. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സാന്നിധ്യത്തിൽ അക്രമം ഏറെനേകം തുടർന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷമാണ് പൊലീസ് രംഗത്തെത്തിയത്.
എന്നാൽ, സംഭവത്തിന് കാരണം ചിലർ പ്രകോപനമുണ്ടാക്കിയതാണെന്ന് ബിജെപിയുടെ ജംഗിപൂർ പ്രസിഡന്റ് സുബാൽ ചന്ദ്ര ഘോഷ് പറഞ്ഞു. എല്ലാ വർഷവും ഞങ്ങൾ മക്കെൻസി പാർക്കിൽ നിന്ന് ആരംഭിച്ച് പട്ടണം ചുറ്റി സഞ്ചരിക്കുന്ന ഒരു രാമനവമി ഘോഷയാത്ര സംഘടിപ്പിക്കാറുണ്ട്. ഇത്തവണ, ഒരു സംഘം ഘോഷയാത്ര തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെയും കേന്ദ്ര സേനയുടെയും പങ്കാളിത്തത്തോടെ അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അക്രമികൾക്കായി തിരച്ചിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് ജാംഗിപൂർ പോലീസ് ജില്ലയിലെ പോലീസ് സൂപ്രണ്ട് സുരീന്ദർ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ കലാപം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് ജംഗിപൂർ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സാക്കിർ ഹൊസൈൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മനഃപൂർവ്വം അക്രമം സൃഷ്ടിച്ചു. വർഗീയ കലാപം സൃഷ്ടിച്ച് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുകയാണെന്നും പ്രതികളെ
ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുർഷിദാബാദ് ന്യൂനപക്ഷ ആധിപത്യമുള്ള ജില്ലയായതിനാൽ, അക്രമത്തിന്റെ സമയവും സ്വഭാവവും ധ്രുവീകരണം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ആശങ്ക ഉയർത്തുന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
