വിഴിഞ്ഞത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന അഞ്ചുവിന്റെ മരണവുമായി ബന്ധപ്പെട്ട് പനങ്ങോട് സ്വദേശി സിന്ധു അറസ്റ്റിൽ. 70 പവൻ സ്വർണ്ണം തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തെ തുടർന്നാണ് അഞ്ചുവും സഹപ്രവർത്തകയും ആത്മഹത്യക്ക് ശ്രമിച്ചത്.

വിഴിഞ്ഞം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശി അഞ്ചു ചികിത്സയിലിരിക്കെ മരണപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവും സുഹൃത്തായ ഐശ്വര്യയും കഴിഞ്ഞ ജൂൺ 30-നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് അഞ്ചുവിന്റെ മരണം സംഭവിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ചുവിന്റെ സുഹൃത്ത് ഐശ്വര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുവരും ജോലി ചെയ്തിരുന്ന സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ നിന്ന് 70 പവൻ സ്വർണ്ണമാണ് ഇരുവരും ചേർന്ന് അറസ്റ്റിലായ സിന്ധുവിന് എടുത്തു നൽകിയിരുന്നത്. നാട്ടുകാർ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണ്ണമാണ് ഇവർ സിന്ധുവിന് കൈമാറിയത്. മറ്റ് സ്ഥാപനങ്ങളിൽ ഈ സ്വർണം കുറഞ്ഞ പലിശയ്ക്ക് പണയം വെക്കുകയും, ഇതിൽ നിന്നുള്ള കമ്മീഷൻ തുക അഞ്ചുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നു എന്നുമാണ് വിവരം. സ്വർണം പണയം വെച്ച നാട്ടുകാർ അത് തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരങ്ങൾ സ്ഥാപനത്തിലെ മാനേജർ അറിയുന്നത്. സ്വർണ്ണം യഥാർത്ഥ ഉടമസ്ഥർക്ക് തിരികെ നൽകാൻ കഴിയാതെ വന്നതോടെ ജീവനക്കാരികൾ വലിയ പ്രതിസന്ധിയിലായി.

സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമസ്ഥരും സ്ഥാപന ഉടമയും മാനേജരും വിവരങ്ങൾ അറിഞ്ഞതോടെയാണ് കടുത്ത മാനസിക വിഷമത്തിലായ അഞ്ചുവും സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിൽ ഇപ്പോൾ അറസ്റ്റിലായ പനങ്ങോട് സ്വദേശി സിന്ധു ഇതിനു മുൻപും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.