കൃഷ്ണപുരംകാപ്പിൽ മാവേലിസ്റ്റോറിൽ വന്ന സ്ത്രീയുടെ മുന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.
കായംകുളം: കൃഷ്ണപുരംകാപ്പിൽ മാവേലിസ്റ്റോറിൽ വന്ന സ്ത്രീയുടെ മുന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കഴിഞ്ഞ 7 ന് ഉച്ചക്ക് കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിന് മുന്നിൽ വെച്ച് സ്ത്രീയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പറിച്ചു കൊണ്ടു പോയ കേസിലാണ് കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്പ് വീട്ടിൽ കുര്യാക്കോസ് മകൻ പാപ്പൻ എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ് (45) പോലീസ് പിടിയിലായത്.
നമ്പർ മറച്ച സ്കൂട്ടറിൽ വന്നാണ് പ്രതികൾ മാല പൊട്ടിച്ചത്. കായംകുളം ഡി വൈ എസ് പി നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. കായംകുളം മുതൽ വടക്കോട്ട് എറണാകുളം വരെയും, കായംകുളത്ത് നിന്നും ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും, മുൻപ് സമാന കുറ്റകൃത്യങ്ങൾ ചെയ്തവരെ കുറിച്ചുള്ള അന്വേഷണം നടത്തിയും ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതിയായ തോമസ് കുര്യാക്കോസ് കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് അടക്കം 22 ഓളം കേസുകളിൽ പ്രതിയാണ്.
ഒരു സംഘം പോലീസുകാർ പ്രതിയുടെ വീടിനടുത്തുള്ള സ്ഥലത്ത് രണ്ടു ദിവസം കാത്തിരുന്നാണ് ആക്രമണകാരിയായ പ്രതിയെ തന്ത്രപരമായി കുടുക്കിയത്. ജില്ലാ പോലീസ് മേധാവി ജെ ജയ്ദേവിന്റെ നിർദ്ദേശപ്രകാരം കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഉദയകുമാർ പോലീസുകാരായ ബിനു മോൻ, ലിമു മാത്യു, സബീഷ്, ജയലക്ഷ്മി, വിഷ്ണു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ചേർത്തല റെയിൽവെ സ്റ്റേഷനിൽ മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ, സംഘം ലക്ഷ്യം വച്ചത് വിദ്യാർത്ഥികളെ
ആലപ്പുഴ: ചേർത്തലയിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച 11ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. ചേർത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എൽ പുരം അഖിൽ ഭവനത്തിൽ അഖിൽ (അപ്പു-20)എന്നിവരെയാണ് ചേർത്തല പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേർന്ന് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് തീവണ്ടിയിൽ കൊണ്ടുവരുന്നതിനിടെ ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇവർ പിടിയിലായത്.
ജില്ലയിലെ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. ക്രിസ്റ്റൽ രൂപത്തിലുള്ളമയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെത്തിയത്.
ഡി വൈ.എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയും ചേർത്തല ഡി വൈ എസ് പി, ടി ബി വിജയന്റെയും സ്റ്റേഷൻ ഓഫീസർ വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
ബെംഗളുരിവിൽ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങി ജില്ലയിൽ 2000 മുതൽ 5000 രൂപാവരെ വിലക്കാണ് ഇവർ മയക്കുമരുന്നു വിറ്റിരുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ ഇവർ ബെംഗളുരിവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
