രണ്ട് വർഷം മുമ്പാണ് തെരുവിൽ നിന്ന് അദ്ദേഹത്തെ പൊതുപ്രവർത്തകർക്ക് കിട്ടുന്നത്.
അമ്പലപ്പുഴ: ആലപ്പുഴ പുന്നപ്ര ശാന്തി ഭവനിൽ രണ്ടു വർഷമായി കഴിയുന്ന തമിഴ്നാട് സ്വദേശിയായ അന്തേവാസിയെ തേടി ബന്ധുക്കളെത്തി. തമിഴ്‌നാട് തിരുനൽവേലി ബോഗനല്ലൂർ ബലാരുണച്ചപുരം നോർത്ത് കോളനിയിലെ കാളി രാജ് മാടസ്വാമിയെ (42) തേടിയാണ് ബന്ധുക്കൾ എത്തിയത്.
കാളിരാജയുടെ ഭാര്യ സുമതി, മകൾ മഹാലക്ഷ്മി, സഹോദരി സീത, സഹോദരി ഭർത്താവ് സുരേഷ് എന്നിവരാണ് ശാന്തി ഭവനിൽ എത്തിയത്. മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഇവരെ സ്വീകരിച്ച് നിയമ നടപടി പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം കാളി രാജിനെ യാത്രയാക്കി. തെരുവിൽ നിന്നും മനോനില തെറ്റിയ നിലയിൽ രണ്ടു വർഷം മുൻപ് പൊതുപ്രവർത്തകരാണ് കാളി രാജിനെ ശാന്തി ഭവനിൽ എത്തിച്ചത്.
ഇവിടുത്തെ ശുശ്രൂഷയിൽ മനോനില വീണ്ടെടുത്ത കാളി രാജ് തന്റെ വിലാസം പറഞ്ഞു കൊടുത്തതിനെ തുടർന്ന് ശാന്തി ഭവൻ ജീവനക്കാർ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അവർ എത്തിയത്. ജീവനക്കാരും മറ്റ് അന്തേവാസികളും ചേർന്ന് കാളിരാജിനെ ബന്ധുക്കൾക്കൊപ്പം സന്തോഷത്തോടെ യാത്രയാക്കി.
