രാജ്യസഭാ എംപിയായി നാട്ടിലെത്തിയ അഡ്വ.എ.എ.റഹീമിന് സ്വീകരണം ഒരുക്കി നാട്ടുകാർ. ചടങ്ങിനെക്കാൾ ഏറെ ശ്രദ്ധ നേടിയത് പക്ഷെ നാട്ടുകാർ എംപിക്ക് നൽകിയ സമ്മാനമാണ്. 

തിരുവനന്തപുരം: രാജ്യസഭാ എംപിയായി നാട്ടിലെത്തിയ അഡ്വ.എ.എ.റഹീമിന് സ്വീകരണം ഒരുക്കി നാട്ടുകാർ. ചടങ്ങിനെക്കാൾ ഏറെ ശ്രദ്ധ നേടിയത് പക്ഷെ നാട്ടുകാർ എംപിക്ക് നൽകിയ സമ്മാനമാണ്. അനുമോദിക്കാനെത്തിയവരെല്ലാം എംപി ക്ക് സമ്മാനിച്ചത് കുടകളായിരുന്നു. വ്യത്യസ്തമായ അനുമോദന ചടങ്ങിനെ കുറിച്ചും, ഉപഹാരത്തെ കുറിച്ചും റഹീം തന്നെ ഫേസ്ബുക്കിൽ കുറിച്ചു. 

താൻ പഠിച്ചും കളിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തിയും വളർന്ന നാട്ടിൽ തന്റെ പ്രിയപ്പെട്ട നാട്ടുകാർ തനിക്കൊരുക്കിയ സ്വീകരണം എന്ന വാചകത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒരു പുതിയ മാതൃക തങ്ങൾ മുന്നോട്ട് വയ്ക്കുന്നു എന്നും കുറിപ്പിലുണ്ട്. സ്വീകരണചടങ്ങിൽ ഫലകങ്ങളും,പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാൻ സംഘാടക സമിതി നാട്ടുകാരോട് അഭ്യർത്ഥിച്ചിരുന്നുവെന്നാണ് കുറിപ്പിൽ എംപി എഴുതിയിരിക്കുന്നത്. 

വരുന്നവരെല്ലാം കുടകൾ കൊണ്ടുവരണം. അങ്ങനെ ലഭിച്ചത് രണ്ടായിരം കുടകളാണ്. കുടകൾ ശേഖരിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു. പഞ്ചായത്തിലെ എൽപി സ്‌കൂളിലെ കുട്ടികൾക്ക് ഈ കുടകൾ വിതരണം ചെയ്യും. ഇതായിരുന്നു പ്ലാൻ. ഈ ആശയത്തോട് നാട്ടുകാരിൽ നിന്നുമുണ്ടായത് മികച്ച പ്രതികരണമായിരുന്നവെന്നും കുറിപ്പിലുണ്ട്. 

റെസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ഷേത്ര കമ്മിറ്റികൾ, ജമാഅത്ത് കമ്മിറ്റികൾ,ക്ളബ്ബുകൾ, ഗ്രന്ഥശാലകൾ,കുടുംബശ്രീ യൂണിറ്റുകൾ, രാഷ്ട്രീയ പാർട്ടികൾ,വ്യക്തികൾ. എന്നിങ്ങനെ സ്വീകരിക്കാൻ എത്തിയവർ എല്ലാവരും കുടകളുമായി വന്നു. നല്ല കാര്യമായതിനാൽ ചിലർ ഒട്ടനവധി എണ്ണം കുടകൾ സ്വീകരണമായി തന്നു. ഒരാൾ എത്തിയത് നൂറു കുടകളുമായാണ് എത്തിയത്. രണ്ടായിരത്തോളം കുടകളാണ് സ്വീകരണത്തിൽ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ കുടകൾ കുട്ടികൾക്ക് സ്‌കൂളുകളിൽ കൊണ്ടുപോയി സമ്മാനമായി നൽകും.

പലപ്പോഴും ലഭിക്കുന്ന മെമെന്റോകൾ വയ്ക്കാൻ സ്ഥലം ഇല്ലാതെ ഉപേക്ഷിക്കുന്ന നിലയുണ്ടെന്നും എഎ റഹീം പറയുന്നു. പൊതുരംഗത്തെ എല്ലാവരുടെയും അനുഭവം ഇങ്ങനെയൊക്കെ തന്നെയാണെന്നാണ് കുറിപ്പിൽ തുറന്ന് പറയുന്നത്. നല്ല വില കൂടിയ ഫലകങ്ങളും പൊന്നാടകളും ആവശ്യത്തിലേറെ ലഭിക്കും. എണ്ണം കൂടുമ്പോൾ, സ്നേഹപൂർവ്വം ഇതെല്ലാം നൽകിയ ആളുകളോട് നീതിപുലർത്താൻ കഴിയാതെവരും.സൂക്ഷിക്കാൻ സ്ഥലം തികയാതെ ബുദ്ധിമുട്ടും.പ്രത്യേക ഗുണം ഒന്നും സമൂഹത്തിനു ഇത് കൊണ്ട് ആർക്കും നൽകാനും കഴിയില്ല.അതേസമയം ഉതുപോലെയുള്ള മാതൃകകൾ ആവർത്തിച്ചാൽ സമൂഹത്തിന് അത് വലിയ ഉപകാര പ്രദമാകുമെന്നാണ് എ.എ.റഹീമിന്റെ ആഹ്വാനം. ഇനിയും മെമെന്റോകൾ നൽകാൻ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് ഉപയോഗപ്രദമായ ഇത്തരം മാതൃകകൾ സ്വീകരിക്കണം എന്നും റഹീം അഭ്യർത്ഥിക്കുന്നു.

നന്മയുള്ള മാതൃകകൾ ഇനിയും നമുക്ക് സൃഷ്ടിക്കാം എന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് പൂർണമാകുന്നത്. മോറാൻ മോർ മാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തത്. ഡികെ മുരളി എംഎൽഎ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,കോലിയക്കോട് എൻ കൃഷ്ണൻ നായർ, മുരുകൻ കാട്ടാക്കട,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ,പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,സിപിഐഎം ഏരിയ സെക്രട്ടറി ഇ എ സലിം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മലങ്കര സെന്റ് ജോൺസ് മെഡിക്കൽ വില്ലേജിലെ ആശാഭവനിലുള്ള 4 ഭാവനരഹിതർക്ക് ക്ളീമിസ് കാതോലിക്കാബാവ നൽകിയ ഭൂമിയിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് വച്ചു നൽകിയ വീടുകളുടെ താക്കോലുകളും ചടങ്ങിൽ കൈമാറി.