പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മാലിന്യം തള്ളി, തിരികെ എടുപ്പിച്ച് നാട്ടുകാർ
ഈ പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഹൈവേയിൽ നിന്ന് മാറി വനത്തിലേക്കും മാലിന്യം തള്ളുന്നുണ്ട്.
കോട്ടയം: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ തള്ളിയ മാലിന്യം തിരികെയെടുപ്പിച്ച് നാട്ടുകാർ. പൊന്തൻപുഴയിൽ തള്ളിയ മാലിന്യമാണ് നാട്ടുകാർ ഇടപെട്ട് തിരിച്ചെടുപ്പിച്ചത്. പഴകിയ മുട്ടയടക്കമുള്ള മാലിന്യങ്ങളാണ് പൊന്തൻ പുഴയിൽ തളളിയത്. നാഗാലാന്റ് രജിസ്ട്രേഷനിലുള്ള വാഹനം പുലർച്ചെയാണ് സ്ഥലത്തെത്തിയത്.
ചാക്കുകളിലാക്കി മാലിന്യം ഹൈവേയിലേക്ക് തള്ളി. ഇത് അറിഞ്ഞെത്തിയ നാട്ടുകാർ ഇടപെട്ട് മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യം വാഹനത്തിൽ കയറ്റിയതിന് പിന്നാലെ ആളുകൾ വാഹനം എടുത്ത് പോയി. സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന സംഘമെന്നാണ് നാട്ടുകാരുടെ സംശയം.
സംഭവത്തിന്റെ വീഡിയോ നാട്ടുകാർ പകർത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഹൈവേയിൽ നിന്ന് മാറി വനത്തിലേക്കും മാലിന്യം തള്ളുന്നുണ്ട്. മാലിന്യം തള്ളരുതെന്ന് അറിയിച്ച് ക്യാംപയിനുകൾ നടത്തിയിരുന്നെങ്കിലും ഒന്നും പ്രയോചനപ്പെടുന്നില്ലെന്നാണ് സമീപകാലത്തെ സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.