പൂമീൻപൊഴിയിലെ വെള്ളത്തിന് നിറവ്യത്യാസം; പ്രദേശവാസികൾ ആശങ്കയിൽ
കടലിൽ നിന്നും എന്തോ ഒഴുകി എത്തിയെന്നാണ് പ്രദേശവാസികൾ ആദ്യം സംശയിച്ചത്. മുൻവർഷങ്ങളിൽ വേനൽകാലത്ത് ഈ പ്രദേശത്തെ കടൽ ഉൾവലിയുന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഒരു കിലോമീറ്ററോളം തീരത്തുനിന്നും കടൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഉൾവലിഞ്ഞതോടെ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ ചെളിയിൽ ഉറച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 14-ാം വാർഡിന് സമീപത്തെ തീരപ്രദേശമായ പൂമീൻപൊഴിയിലെ വെള്ളത്തിന് നിറമാറ്റം. ഇന്ന് രാവിലെ മുതലാണ് കടൽ തീരത്തുനിന്ന് അരകിലോമീറ്റർ പൊഴിയുടെ കിഴക്കുഭാഗം വരെ വെള്ളം പൂർണ്ണമായും കുങ്കുമ നിറത്തിലായത്. ചെളിനിറഞ്ഞു കിടന്ന വെള്ളത്തിലുണ്ടായ ഈ മാറ്റം നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കടലിൽ നിന്നും എന്തോ ഒഴുകി എത്തിയെന്നാണ് പ്രദേശവാസികൾ ആദ്യം സംശയിച്ചത്. മുൻവർഷങ്ങളിൽ വേനൽകാലത്ത് ഈ പ്രദേശത്തെ കടൽ ഉൾവലിയുന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഒരു കിലോമീറ്ററോളം തീരത്തുനിന്നും കടൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഉൾവലിഞ്ഞതോടെ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ ചെളിയിൽ ഉറച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് കോടികളുടെ നഷ്ടമാണ് മത്സ്യതൊഴിലാളികൾക്ക് ഉണ്ടായത്. ഈ സംശയം നിലനിൽക്കെയാണ് കടലിൽപ്പതിക്കുന്ന പൊഴിയുടെ നിറം മാറ്റത്തിൽ തീരദേശവാസികളുടെ ആശങ്കക്ക് വഴിയൊരുക്കിയത്. തുടർന്ന് വിവരം നാട്ടുകാർ പുന്നപ്ര ജനമൈത്രി പൊലീസിനെ അറിയിച്ചു.
പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പൊഴിയോട് ചേർന്ന് ഇറച്ചിമാലിന്യം സംസ്ക്കരിച്ച് മറ്റ് ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്ന ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്നുള്ള അസംസ്കൃത വസ്തുക്കൾ വെള്ളത്തിൽ കലർന്നതാകാം പൊഴിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള രാസമാലിന്യങ്ങൾ പൊഴിയിൽ തള്ളുന്നതായി മുമ്പും പരാതി ഉയർന്നിട്ടുള്ളതാണ്. ഇതുമൂലം പൊഴിയിൽ കണമ്പുപോലുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു.
എന്നാൽ പൊഴിയുടെ തീരത്ത് ഇത്തരം കമ്പനികൾ വർഷങ്ങളായി പ്രവർത്തിച്ചുവരുകയാണ്. മുമ്പൊരിക്കലും പൊഴിയിൽ ഇത്തരമൊരു നിറമാറ്റം സംഭവിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. സ്ഥലത്തെത്തിയ പുന്നപ്ര പൊലീസിന് പ്രദേശവാസികൾ നൽകിയ പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.