ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെയാണ് ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 15 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. ഏപ്രിൽ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം

വയനാട്: അമ്പലവയലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. പ്രതികള്‍ക്കായി അയൽ സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസ് തിരച്ചിൽ നടത്തിയത്. രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും പൊലീസ് തടഞ്ഞു. എല്ലാ പ്രതികളെയും പിടികൂടാനായത് പൊലീസിന് നേട്ടമായി.

Add Asianetnews as a Preferred SourcegooglePreferred

ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെയാണ് ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 15 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. ഏപ്രിൽ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. അമ്പലവയലിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഹോളീഡേ ഹോംസ്റ്റേയിൽ വെച്ചാണ് കർണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട് സ്വദേശികളായ നിജിൽ, ലെനിൻ എന്നിവരെയാണ് പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്.

കേസിൽ നേരത്തെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറിയ 15 അംഗ സംഘം യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വര്‍ണമാലയും മോഷ്ടിക്കുകയും ചെയ്തു. പിടിയിലായവർ മുൻപും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് ബത്തേരി ഡിവൈഎസ്പി പറഞ്ഞു. വയനാട്ടിലെ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് പോലീസ് നിരീക്ഷിച്ചുവരികയാണ്.