ഒറ്റ ദിവസത്തെ പരിശോധന, 836 കേസുകൾ രജിസ്റ്റർ ചെയ്തു, മലപ്പുറത്ത് സാമൂഹിക വിരുദ്ധർക്ക് മൂക്കുകയറിട്ട് പൊലീസ്
വർധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 836 കേസുകൾ രജിസ്റ്റർ ചെയ്തു.
മലപ്പുറം: വർധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 836 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പിടികിട്ടാപുള്ളികളായ 35 ഓളം പേരെയും ജാമ്യമില്ലാ വാറൻണ്ടുള്ള 80 പേരെയും വിവിധ കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും രാത്രികാല പരിശോധനയിൽ പിടികൂടി. പൊതുജനങ്ങൾക്ക് സുരക്ഷിതത്വവും സമാധാന പൂർണവുമായ സ്വൈര ജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന സാമൂഹിക വിരുദ്ധരായ 122 പേരെ പരിശോധിച്ചു.
53 പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്. കഞ്ചാവ് വിൽപ്പന നടത്തുന്നവരെയും ലഹരി വില്‍പ്പന നടത്തുന്നവരെയും പരിശോധിച്ചതില്‍ 88 കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത മദ്യ വിൽപ്പനക്കെതിരെ അബ്കാരി ആക്ട് പ്രകാരം 103 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സ്പ്ലോസിവ് ആക്ട് പ്രകാരം ഒരു കേസും അനധികൃത മണൽ കടത്തിനെതിരെ എട്ട് കേസുകളും രജിസ്റ്റർ ചെയ്തു.
ജില്ലയിൽ വ്യാപകമായി നടന്നു വരുന്ന മൂന്നക്ക നമ്പർ ചൂതാട്ടം പോലുള്ള സമാന്തര ലോട്ടറി പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി 43 കേസുകളും രജിസ്റ്റർ ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനെതിരെ 61 കേസുകളും ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടും മറ്റും വിവിധ വകുപ്പുകളിലായി 212 കേസ്സുകളും അനധികൃതമായി പുഴ മണൽ കടത്തിയതിന് 10 കേസുകളും പ്രത്യേക പരിശോധനയുടെ ഭാഗമായി രജിസ്റ്റർ ചെയ്തു.
ജില്ലയിൽ നടന്ന കർശന പരിശോധനയുടെ ഭാഗമായി 2895 വാഹനങ്ങൾ പോലീസ് പരിശോധിക്കുകയും ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി ആയതിന് 980750 രൂപ പിഴ ഈടാക്കുകയും ചെ്യതു. 132 ലോഡ്ജുകൾ പരിശോധിച്ചു. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു