കൊല്ലത്ത് ഏഴ് വയസുകാരനായ മകന്റെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് കുറേ നാളായി അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത്
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.
കടയ്ക്കൽ കോട്ടപ്പുറം മേടയിൽ സ്വദേശിനി ജിൻസിയെന്ന ഇരുപത്തി ഏഴ് കാരിയാണ് കൊല്ലപ്പെട്ടത്. പാരിപ്പള്ളിയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ജിൻസി. വൈകിട്ട് ജോലി കഴിഞ്ഞ് കോട്ടപ്പുറത്തെ വീട്ടിൽ ജീൻസിയെത്തുമ്പോൾ ഭർത്താവ് ദീപു വീട്ടിലുണ്ടായിരുന്നു. ഒരു മാസമായി അകന്നു കഴിയുന്ന ദീപുവും ജിൻസിയും തമ്മിൽ വീണ്ടും വാക്കു തർക്കമുണ്ടായി. പ്രകോപിതനായ ദീപു വെട്ടുകത്തി കൊണ്ട് ജിൻസിയെ തലയിൽ വെട്ടി. തടസം പിടിക്കാൻ ശ്രമിച്ച ഏഴു വയസുകാരൻ മകനെ ദീപു എടുത്തെറിഞ്ഞു.
പേടിച്ചോടിയ കുട്ടി നാട്ടുകാരെ വിളിച്ചു കൊണ്ടു വന്നാണ് പരുക്കേറ്റു കിടന്ന ജിൻസിയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയോടുളള സംശയത്തിന്റെ പേരിലാണ് ദീപു നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നത്. ഏഴു വയസുകാരൻ മകനു പുറമേ അഞ്ചു വയസുള്ള മകളും ദീപു ജിൻസി ദമ്പതികൾക്കുണ്ട്. സംഭവം നടക്കുമ്പോൾ ദീപുവിന്റെ വീട്ടിലായിരുന്നു ഇളയ കുട്ടി. ദീപു പൊലീസ് കസ്റ്റഡിയിലാണ്.