അർധരാത്രി കഴിഞ്ഞും പുലർച്ചെയുമാണ് കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറയുന്നു

മാന്നാർ: കുട്ടംപേരൂരിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. നിരവധി ഇടങ്ങളിലെ കൃഷികളാണ് പന്നികൾ നശിപ്പിച്ചത്. കുട്ടംപേരൂർ ഗോകുൽ നിവാസിൽ ഓമനക്കുട്ടൻ, ചിറ്റമ്മേത്ത് സജി എന്നിവരുടെ സ്ഥലത്തെ കൃഷികളാണ് കൂടുതലായും നശിപ്പിച്ചിരിക്കുന്നത്. ഇവരുടെ കപ്പ, ചേന, വാഴ എന്നിവ ചുവടോടെ നശിപ്പിക്കുകയും പറമ്പ് മുഴുവൻ കുത്തി ഇളക്കി മറിച്ചിട്ട നിലയിലുമാണ്.

അർധരാത്രി കഴിഞ്ഞും പുലർച്ചെയുമാണ് കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മാസങ്ങൾക്കു മുമ്പും ഈ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൃഷികൾക്ക് ഏറെ നാശങ്ങൾ വരുത്തിയിരുന്നു. കൃഷി നാശം സംഭവിച്ച ഇടങ്ങൾ മാന്നാർ കൃഷി ഓഫീസർ പി സി ഹരികുമാർ, കൃഷി ഉദ്യോഗസ്ഥ സി എച്ച് ദേവിക നാഥ് എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

കുട്ടംപേരൂർ, മുട്ടേൽ, കോട്ടയം സിറ്റി, ഗ്യാസ് ഏജൻസി, ഭാഗം എന്നിവിടങ്ങളിൽ കാട്ടുപന്നികളെ പലപ്പോഴായി കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന് കാട്ടുപന്നികൾ ഓടിയെത്തുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പ്രദേശത്ത് വർധിച്ചുവരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.