കര്‍ഷകരെ സംരക്ഷിക്കുന്ന ഇത്തരം നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് പറഞ്ഞു. 

മലപ്പുറം : കരുവാരക്കുണ്ടിൽ വീണ്ടും കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. വനം വകുപ്പിന്റെ അനുമതിയോടെ വിവിധയിടങ്ങളില്‍ നിന്നായി പതിനാല് കാട്ടുപന്നികളെയാണ് പ്രത്യേകം പരിശീലനം നേടിയ സംഘമെത്തി വെടിവെച്ച് കൊന്നത്. ചത്ത പന്നികളെ ചീനിപ്പാടത്തെ വയലില്‍ സിബിയുടെ കൃഷിയിടത്തില്‍ സംസ്‌കരിച്ചു. കരുവാരക്കുണ്ടില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും, റോഡിന് കുറുകെ ഓടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകരുടെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. 

ഗ്രാമപ്പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പിന്റെ അനുമതിയോടെ പ്രത്യേക പരിശീലനം സിദ്ധിച്ച വേട്ട സംഘം ദിവസങ്ങള്‍ക്ക് മുന്‍പ് പയ്യാക്കോട്, വീട്ടിക്കുന്ന്, കണ്ണത്ത് തുടങ്ങിയ മേഖലകളില്‍ നിന്ന് എട്ട് പന്നികളെ വെടിവെച്ച് കൊന്നിരുന്നു. ഇതേ സംഘമാണ് ബുധനാഴ്ച്ചയും സ്ഥലത്തെത്തി പതിനാല് കാട്ടുപന്നികളെ കൊന്നത്. അരിമണല്‍, വാക്കോട് എന്നിവടങ്ങളിലാണ് വേട്ട നടന്നത്. കര്‍ഷകരെ സംരക്ഷിക്കുന്ന ഇത്തരം നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ് പറഞ്ഞു. 

വാര്‍ഡ് അംഗം നുഹ്മാന്‍ പാറമ്മല്‍, ടി എം രാജു എന്നിവര്‍ വേട്ട സംഘത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. കെ പി ഷാന്‍, എന്‍ കെ അലി, വി ജെ തോമസ്, വാരിക്കത്ത് ചന്ദ്രന്‍, എന്നിവരോടൊപ്പം പ്രത്യേകം പരിശീലനം സിദ്ധിച്ച ഏഴ് വേട്ടനായ്ക്കളും അടങ്ങിയതാണ് സംഘം.

അതേസമയം കോഴിക്കോട് കഴിഞ്ഞ ദിവസം കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചേമ്പ്രക്കുണ്ട ബംഗ്ലാവുകുന്നു അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരിക്കേറ്റത്. പൂനൂർ അങ്ങാടിയിൽ നിന്ന് ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി വെട്ടിഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുമ്പിൽ കാട്ടു പന്നി കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് റോഡിലേക്ക് മറിഞ്ഞു വീണു. അപകടത്തിൽ രണ്ട് പേർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

Read More : ലോക്കൽ കമ്മറ്റി അംഗത്തെയും മകളെയും കാട്ടുപന്നി ആക്രമിച്ചു.. പരിക്ക് ഗുരുതരം... സംഭവം തിരുവനന്തപുരത്ത്