കോഴിക്കോട് മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി.

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. തോട്ടുമുക്കത്തെ ജനവാസ മേഖലയിലാണ് കാട്ടാനയിറങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ടാപ്പിംഗ് തൊഴിലാളികളാണ് ആദ്യം ആനയെ കണ്ടത്.

ഇതോടെ തൊഴിലാളികള്‍ ഓടി മാറുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. ജോര്‍ജ് എം തോമസ് എം എല്‍ എയുടെ വീടിന് സമീപം വരെ ആന എത്തി. കാട്ടാനയിറങ്ങിയ വിവരം നാട്ടില്‍ പ്രചരിച്ചതോടെ ജോലിക്ക് പോവേണ്ടവരും മദ്രസയിലേക്ക് പോവേണ്ട കുട്ടികളും പുറത്തിറങ്ങിയില്ല. പുഴയില്‍ ഇറങ്ങിയ ആന ഏറെ നേരത്തിനു ശേഷം തോട്ടം മേഖലയിലേക്ക് മടങ്ങി. അരീക്കോട് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. 

നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കാട്ടാന ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഊര്‍ങ്ങാട്ടിരി കോനൂര്‍കിണ്ടിയില്‍ കാട്ടാനക്കൂട്ടം വന്‍ നാശം വിതച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോട്ടുമുക്കം ഭാഗത്തും ഭീഷണിയുയർത്തി കാട്ടാനയിറങ്ങിയത്.