അരി കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിലാണ് പൊളിച്ചത്. മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു.
മൂന്നാര്‍: മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിൽ വീണ്ടും പടയപ്പയെത്തി റേഷൻ കട തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സൈലൻറ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിൽ പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന എത്തിയത്. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കാടുകടന്ന് കടയുടെ പിൻഭാഗത്ത് എത്തുകയായിരുന്നു.
അരി കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിലാണ് പൊളിച്ചത്. മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ എത്തിയ പടയപ്പ തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം അകത്താക്കിയാണ് മടങ്ങുന്നത്.
എന്നാല്‍ കാട്ടാന അക്രമകാരി അല്ലെന്നും മറിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും കൃഷി അടക്കം നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളിയുടെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോക്കാട് എസ്റ്റേറ്റിലും പടയപ്പ അരിക്കട തേടിയെത്തിയിരുന്നു. കട തകർത്ത് മൂന്ന് ചാക്ക് അരി അകത്താക്കിയാണ് കാട്ടാന മടങ്ങിയത്.
പാമ്പന്‍മല ഭാഗത്തെ വിളയാട്ടത്തിന് പിന്നാലെ തിരികെ മൂന്നാര്‍ ഭാഗത്തേക്ക് നടന്ന് തുടങ്ങിയ പടയപ്പ നേരത്തെ പ്രധാന പാതകളില്‍ എത്തി ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാന്‍ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.
ഒന്നര മാസത്തിന് ശേഷമായിരുന്നു പടയപ്പയുടെ ഈ വികൃതി. ഒറ്റനോട്ടത്തില്‍ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയില്‍ ഒന്നര മാസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്.
