'ഒറ്റുകാര്‍ക്ക് മാപ്പില്ല; വൈത്തിരിയിലെ ചോരയ്ക്ക് പകരംവീട്ടും'; മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍
മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സർക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണ്. കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ലഘുലേഖ
മാനന്തവാടി: പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍. ഞായറാഴ്ച മാനന്തവാടി തലപ്പുഴയ്ക്കു സമീപം മക്കിമലയിലെത്തിയ സായുധ മാവോയിസ്റ്റ് സംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണു മുന്നറിയിപ്പുള്ളത്.
മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സർക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണെന്ന് കാട്ടുതീയില്‍ ആരോപിക്കുന്നു. സിപിഎം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ലഘുലേഖ വിശദമാക്കുന്നു.
കൊലപാതകത്തില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ലഘുലേഖ വ്യക്തമാക്കുന്നു. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയുധധാരിയായ നാലംഗ സംഘമാണ് ഞായറാഴ്ച രാത്രി 8 മണിയോടെ മക്കിമലയിലെത്തിയത്. കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലുള്ള മാര്‍ച്ച് ലക്കമാണു മാവോയിസ്റ്റുകള്‍ വിതരണം ചെയ്തതിരിക്കുന്നത്.