കൊവിഡ് വ്യാപനത്തിൽ വീട്ടിലിരിക്കുമ്പോഴും ആശ്വാസമായത് ചിത്രരചന തന്നെയാണെന്ന് ഷീബ പറയുന്നു...

ആലപ്പുഴ: ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ഷീബയിലെ ചിത്രകാരി സൂപ്പര്‍ഹിറ്റാണ്. നൂറോളം വീടുകളിലെ സ്വീകരണമുറികളിലെ പ്രധാന ആകര്‍ഷണമാണ് കഞ്ഞിക്കുഴി നാലാം വാർഡിൽ വാതറ ലക്ഷ്‌മി നിവാസിൽ ജോഷിയുടെ ഭാര്യ ഷീബ വരച്ച ചിത്രങ്ങള്‍. സ്‌കൂളിൽ പഠിക്കുമ്പോൾ പെൻസിലും പേനയും ഉപയോഗിച്ച് വരച്ചുതുടങ്ങിയ ഷീബ വിവാഹശേഷമാണ് വര ഗൗരവത്തിൽ കാണുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പെയിന്ററായ ഭർത്താവ് ജോഷി ഷീബയെയും ഒപ്പംകൂട്ടി. ജോഷി ചാലിച്ചുകൊടുത്ത നിറങ്ങൾ ഷീബയിലൂടെ ജീവന്‍തുളുമ്പുന്ന ചിത്രങ്ങളായി. അഞ്ചുവർഷം മുമ്പ് ചേർത്തല കണ്ടമംഗലം ക്ഷേത്രത്തിനടുത്ത് നേവി ഉദ്യോഗസ്ഥനായ സുമേഷാണ് ആദ്യാവസരം നല്‍കുന്നത്. സുമേഷിന്റെ വീടിന്റെ ചുവരുകളിലെ ചിത്രങ്ങള്‍‍ പ്രതിഭയുടെ കൈയൊപ്പായി. ചെറുവാരണം പുത്തനമ്പലത്തിലെ മയിൽക്കൂടിന് നിറംനൽകി മയിലിന്റെ ചിത്രം വരച്ചതോടെ ഷീബയെ നാടറിഞ്ഞു.

കൊവിഡ് വ്യാപനത്തിൽ വീട്ടിലിരിക്കുമ്പോഴും ആശ്വാസമായത് ചിത്രരചന തന്നെയാണെന്ന് ഷീബ പറയുന്നു. അരയന്നങ്ങളും മയിലും പൂക്കളുമൊക്കെയായി 11 ചിത്രങ്ങൾ കോവിഡ് കാലത്ത് വരച്ചെടുത്തു. വരയ്‌ക്കാനും ചിത്രകല കൂടുതലായി പഠിക്കാനും ആഗ്രഹമുണ്ടെങ്കിലും ചെലവുകൾ കണ്ടെത്താൻ മാർഗമില്ല. വരയ്‌ക്കുന്നതിലൂടെ കിട്ടുന്ന തുച്ഛവരുമാനം കുടുംബ ചെലവുകൾക്കുപോലും മതിയാകില്ല. വരയോടൊപ്പം പ്രതിമ നിർമാണത്തിലും ഷീബ തുടക്കമിട്ടിട്ടുണ്ട്.