മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹളം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും യുവതിയെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട്: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകവേ കോടതിമുറിയില്‍ വെച്ച് അതിക്രമം നടത്തിയ സംഭവത്തില്‍ യുവതിക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശിനിയായ 29കാരിക്കാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യക്കാര്‍ എത്താന്‍ വൈകിയതിനാല്‍ ഇന്നലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. 

ഇന്നും നാളെയും കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയേ ഇവരുടെ മോചനം സാധ്യമാവുകയുളളൂ. ഇന്നലെ ഉച്ചയോടെയാണ് ജെ.എഫ്.സി.എം മൂന്നാം കോടതിയില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരുന്നു. കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വെക്കുകയായിരുന്നു. മജിസ്ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും ഇത് കൂട്ടാക്കാതെ ഇവര്‍ വീണ്ടും പ്രശ്നമുണ്ടാക്കി. 

ബഹളത്തിനിടയില്‍ യുവതി ഭര്‍ത്താവിന്റെ കഴുത്തിന് പിടിച്ചുവെന്നും ടൗണ്‍ പൊലീസ് അധികൃതര്‍ പറഞ്ഞു. ഈ സമയത്ത് കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹളം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും യുവതിയെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. യുവതിക്ക് വേണ്ടി അഡ്വ. എന്‍. സജ്ന കോടതിയില്‍ ഹാജരായി.