വിഴിഞ്ഞം കരിച്ചയിൽ 26കാരി കിണറ്റിൽ ചാടി ജീവനൊടുക്കി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ സഹോദരൻ ഭുവനേന്ദ്രയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) യാണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനേന്ദ്ര(22)നും കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചനേന്ദ്രയും ഭർത്താവും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരനെ രക്ഷപെടുത്തിയപ്പോൾ ബോധമുണ്ടായിരുന്നെന്നും കാലിന് പരുക്കേറ്റ് അവശനിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)