പെരിയവാരൈ ആനമുടി ഡിവിഷനില്‍ താമസിക്കുന്ന ശെല്‍വിയുടെതാണ് പരാതി...

ഇടുക്കി: റേഷന്‍ അരി നല്‍കാത്തത് ചോദ്യം ചെയ്ത അംഗപരിമിതിയുള്ള യുവതിയെ പഞ്ചയത്ത് അംഗം മാനസീകമായി പീഡിപ്പിക്കുന്നതായി പരാതി. തൊഴിലുറപ്പ് ജോലി നല്‍കാതെ തന്നെ മാനസീകമായി പീഡപ്പിക്കുന്നതായി പെരിയവാരൈ ആനമുടി പഞ്ചായത്ത് അംഗത്തിനെതിരെയാണ് യുവതി ദേവികുളം സബ് കളക്ടര്‍ക്ക് പാരാതി നല്‍കിയത്. സബ് കളക്ടര്‍ മൂന്നാര്‍ സി ഐയ്ക്ക് പരാതി കൈമാറി. 

പെരിയവാരൈ ആനമുടി ഡിവിഷനില്‍ താമസിക്കുന്ന ശെല്‍വിയുടെതാണ് പരാതി. മൂന്നാര്‍ പഞ്ചാത്ത് ഭരണം യു ഡി എഫ് വീണ്ടും പിടിച്ചെടുത്തെങ്കിലും ആനമുടി ഡിവിഷനില്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഇടതുമുന്നിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന അംഗവൈകല്യമുള്ള ശെല്‍വിയെ മറ്റ് ജോലികള്‍ക്കായി പഞ്ചായത്ത് അംഗം നിയോഗിച്ചു. എസ്റ്റേറ്റില്‍ ഇവ‍‍ർക്ക് റേഷന്‍ കടയുമുണ്ട്. 

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ വിഹിതം ക്യത്യമായി നല്‍കാത്തത് യുവതി ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തേ തുടര്‍ന്ന് തൊഴിലുറപ്പ് ജോലി നല്‍കരുതെന്ന് സൂപ്രവൈസര്‍മാരോട് ഇയാള്‍ പറഞ്ഞതായി ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. 

എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും നടന്നിട്ടില്ലെന്നും യുവതിയുമായി യാതൊന്നും സംസാരിച്ചിട്ടില്ലെന്നും പഞ്ചായത്ത് അംഗം തങ്കമണി പ്രതികരിച്ചു. എസ്റ്റേറ്റ് മേഖലകളില്‍ അന്വേഷണം നടത്തിയാല്‍ അത് ബോധ്യപ്പെടുമെന്നും അവർ പറഞ്ഞു. മൂന്നാര്‍ സി ഐയുടെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി അധിക്യതര്‍ അറിയിച്ചു.