സ്ത്രീത്വത്തെ അപമാനിച്ചതിനും മാ‍ർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്.

തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാർക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാ‍ർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന സമരക്കാർക്കെതിരെ കേസെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയപ്പോഴാണ് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ വിനോദ് വലിയതുറയുടെ മകളെ സമരക്കാർ തടഞ്ഞത്. അസഭ്യം പറയുകയും തടയുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്. തുടർന്ന് വലിയതുറ പൊലീസാണ് കേസെടുത്തത്.

10 ദിവസത്തിനിടെ ആദ്യമായാണ് ഇന്നലെ മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടന്നത്. പരീക്ഷക്കായി കൊണ്ടുവന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തിൽപ്പെട്ട നിലയിലായിരുന്നു. റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ പെൺകുട്ടിയെയും ഇരുചക്ര വാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടു പേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. പൊലീസ് കാവലിലാണ് മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് നടത്തിയത്. 

കാറിന്‍റെ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റിൽ പരാജയപ്പെട്ടവരെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്‍റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം