മകനെ സ്കൂളിൽ ആക്കി വീട്ടിലേക്കു മടങ്ങവെയാണ് ശ്രീകാര്യം സ്വദേശിനിയെ കാറിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു കടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. മകനെ സ്കൂളിൽ ആക്കി വീട്ടിലേക്കു മടങ്ങവെയാണ് ശ്രീകാര്യം സ്വദേശിനിയെ കാറിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചുകടന്നത്. സംഭവത്തില്‍ രണ്ടുപേർ പിടിയിലായി.. കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്കുമാർ (34), കാട്ടാക്കട പൂച്ചടിവിളയിൽ ഷാൻ മൻസിലിൽ ഷാനു (22) എന്നിവരാണ് പിടിയിലായത്.
വെളളിയാഴ്ച രാവിലെ യുവതി മകനെ സ്കൂളിലാക്കി വീട്ടിലേയ്ക്കു മടങ്ങവെയാണ് സംഭവം. കല്ലംപള്ളി ജഗ്‌ഷനു സമീപം കാറിലെത്തിയ ഇവർ യുവതിയെ പിടിച്ച് കയറ്റി കവടിയാർ ഭാഗത്തേക്ക് ഓടിച്ചു പോയി. യുവതി നിലവിളിച്ചപ്പോൾ ജാക്കി ലിവർ ഉപയോഗിച്ച് മർദിച്ചു. ഒരു മണിക്കൂറിനു ശേഷം ശ്രീകാര്യം ഇളംകുളം ഭാഗത്ത് യുവതിയെ തള്ളിയിട്ടശേഷം പൊലീസിൽ പരാതിപ്പെട്ടാൽ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രക്ഷപ്പെട്ടു.
നിലവിളികേട്ട് എത്തിയ നാട്ടുകാർ പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ശ്രീകാര്യം പൊലീസ് പ്രതികളെ കാട്ടാക്കടയിൽ നിന്നു അറസ്റ്റുചെയ്തു. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയ്ക്ക് പ്രതികളെ മുൻപരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് രമേഷ്.
