ഇസ്രായേലിന്റെ സൈനിക നടപടികളെ വിമർശിച്ച തുർക്കി പ്രസിഡന്റ് എർദോഗാന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുർദുകൾക്കെതിരെ വംശഹത്യ നടത്തുകയും ഹമാസിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന എർദോഗാന് ഇസ്രായേലിനോട് ധാർമ്മികതയെക്കുറിച്ച് പ്രസംഗിക്കാൻ അവകാശമില്ലെന്ന് നെതന്യാഹു തിരിച്ചടിച്ചു.
അങ്കാറ: പരസ്പരം പോർ വിളിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തുർക്കി പ്രസിഡന്റ് ഏർദോഗനും രംഗത്ത്. ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് പോർ വിളി. സിറിയയിലും ലബനനിലും ഇസ്രായേൽ ആക്രമണം തുർക്കിക്കും ഭീഷണിയാണെന്ന് എർദോഗൻ പറഞ്ഞു. പിന്നാലെ മറുപടിയുമായി നെതന്യാഹുവും രംഗത്തെത്തി. നടപടികൾ തുടരുമെന്നും ഉപദേശം ആവശ്യമില്ലെന്നും നെതന്യാഹു തിരിച്ചടിച്ചു.
മേഖലയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ എർദോഗാൻ രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലിന്റെ സൈനിക നടപടിയെക്കുറിച്ച് പറയാൻ എർദോഗാന് അവകാശമില്ലെന്ന പ്രതികരിച്ച് നെതന്യാഹു രംഗത്തെത്തിയത്. എർദോഗനെ സെമിറ്റിക് വിരുദ്ധ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ചു. ഹമാസിനെ പിന്തുണയ്ക്കുകയും രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുകയും കുർദുകൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നയാളാണ് എർദോഗാനെന്നും നെതന്യാഹു പറഞ്ഞു.
കുർദുകൾക്കെതിരെ വംശഹത്യ നടത്തുകയും ഹമാസ് ഭീകര സംഘടനയെ പിന്തുണയ്ക്കുകയും, സ്വന്തം ജനങ്ങളെ അടിച്ചമർത്തുകയും, രാഷ്ട്രീയ എതിരാളികളെ തടവിലാക്കുകയും ചെയ്യുന്ന സെമിറ്റിക് വിരുദ്ധ സ്വേച്ഛാധിപതി എർദോഗാന് ഇസ്രായേൽ രാഷ്ട്രത്തോട് ധാർമ്മികതയെക്കുറിച്ച് പ്രസംഗിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച, തുർക്കി ആഭ്യന്തര മന്ത്രി തന്റെ രാജ്യം ജറുസലേമിന്റെ വിമോചനം കൊണ്ടുവരുമെന്ന് പറയുകയും തുർക്കികൾക്ക് തിരികെ നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ വിവാദം.
