വില്പനയ്ക്കായി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് ദേവീകൃഷ്ണയാണെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ പേ വഴി പണമിടപാട് നടന്നതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തി.

റാന്നി: പത്തനംതിട്ടയിൽ കഞ്ചാവ് കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സന്തോഷ് ജംഗ്ഷനിൽ താമസിക്കുന്ന 26കാരൻ ദേവീകൃഷ്ണയാണ് അറസ്റ്റിലായത്. കോട്ടയത്തേക്കുള്ള യാത്രാ മധ്യേയാണ് പ്രത്യേക പൊലീസ് സംഘം ദേവീകൃഷ്ണയെ പിടികൂടിയത്.കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി റാന്നിയിൽ അറസ്റ്റിലായ യുവാക്കളുടെ സംഘത്തിലെ പ്രധാനിയാണ് ഈ ഡോക്ടറെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ആശുപത്രിയിൽ മുൻപ് പ്രവൃത്തിപരിചയത്തിനായി ജോലി ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ജനുവരി 25 ന് രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ റാന്നി പൊലീസിന്‍റെ പിടിയിലായിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം സഞ്ജു മനോജ്, ഇയാളുടെ സുഹൃത്ത് ആഷിഫ് ഷാജി എന്നിവരെയാണ് കാർ തടഞ്ഞിട്ട് പൊലീസ് പിടികൂടിയത്. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ പ്രധാനി ഡോക്ടറെന്ന് മനസ്സിലായത്. വില്പനയ്ക്കായി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് ദേവീകൃഷ്ണയാണെന്ന് പൊലീസ് കണ്ടെത്തി.

ഗൂഗിൾ പേ വഴി പണമിടപാട് നടന്നതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തി. ഒളിവിലുള്ള ഒരു പ്രതി കൂടി ഈ കേസിൽ പിടിയിലാകാനുണ്ട്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്‍റേൺഷിപ്പ് എന്ന നിലയിൽ കുറച്ചുകാലം ദേവീകൃഷ്ണ ജോലി ചെയ്തിട്ടുണ്ട്. ഉക്രൈയിനിൽ നിന്നാണ് എംബിബിഎസ് നേടിയത്. കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് യുവഡോക്ടറെന്നും പൊലീസ് പറയുന്നു.