അയൽവാസി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവാവ്; പൊലീസ് കേസ് ദുർബലപ്പെടുത്തുന്നതായി ആരോപണം
മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ അജിത്തിന് നേരെ ജനുവരി 21ന് ആണ് ആക്രമണം ഉണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തില്‍ എത്തിയ അയല്‍വാസി അജിത്തിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു.
ഇടുക്കി: നെടുങ്കണ്ടം ദേവഗിരിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊല നടപടി സ്വീകരിയ്ക്കുന്നില്ലെന്ന് ആക്ഷേപം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ, കേസ് ദുര്‍ബലപ്പെടുത്തുന്ന തരത്തിലാണ് നെടുങ്കണ്ടം പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്നും യുവാവിന്റെ പരാതി. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ അജിത്തിന് നേരെ ജനുവരി 21ന് ആണ് ആക്രമണം ഉണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തില്‍ എത്തിയ അയല്‍വാസി അജിത്തിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു.
തന്റെ സഹോദരനും അയല്‍വാസിയും തമ്മില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നതായും കൊലപാതക ശ്രമം നടന്നതിന്റെ തലേ ദിവസം ഇത് സംബന്ധിച്ച് താനുമായി വാക്ക് തര്‍ക്കം ഉണ്ടായതായും അജിത് പറഞ്ഞു. അജിത്തിന്റെ ഇടതേ കൈയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നെടുങ്കണ്ടത്ത് പ്രാഥമിക ചികിത്സ നേടിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു തുടര്‍ ചികിത്സ. കഴുത്തിന് താഴെയും വാക്കത്തി കൊണ്ടുള്ള വെട്ടില്‍ മുറിവേറ്റു. വാഹനം തടഞ്ഞ് നിര്‍ത്തി കൊലപാതക ഭീഷണി മുഴക്കി വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നുന്നതുകൊണ്ടാണ് രക്ഷപെടാന്‍ പറ്റിയത്. മുന്‍ വൈരാഗ്യം മൂലം തന്നെ കൊലപെടുത്താന്‍ ശ്രമിച്ചിട്ടും കേസ് ലഘൂകരിക്കാനാണ് നെടുങ്കണ്ടം പൊലീസ് ശ്രമിച്ചതെന്ന് അജിത് ആരോപിക്കുന്നു. എതിര്‍കക്ഷി അസഭ്യ വര്‍ഷം നടത്തിയെന്നും വടി കൊണ്ട് അടിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഫോട്ടോഗ്രാഫറായ തനിക്ക് ജോലി ചെയ്യാന്‍ പോലുമാകാത്ത സ്ഥിതിയാണുള്ളതെന്നും അജിത് പറയുന്നു. നെടുങ്കണ്ടം പൊലീസ് നടപടി സ്വീകരിക്കാത്തതും കേസ് ദുര്‍ബലപെടുത്താന്‍ ശ്രമിക്കുന്നതും സംബന്ധിച്ച്, അജിത്ത് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കട്ടപ്പന ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.