ആത്മഹത്യ ചെയ്യാന്‍ കയറി; യുവാവ് കാല്‍തെറ്റി വീണു
രാത്രി 7.45 മുതൽ യുവാവ് കെട്ടിടത്തില്‍ നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് 8.15ന് അഗ്നിശമന സേനയും പൊലീസും എത്തി കെട്ടിടത്തിനു താഴെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി
കണ്ണൂർ: ഇരുനില കെട്ടിടത്തിനു മുകളിൽ കയറി അത്മഹത്യഭീഷണി മുഴക്കിയ യുവാവ് കാല്തെറ്റി താഴേക്ക് വീണു. എന്നാല്‍ ഫയര്‍ ആന്‍റ് സെഫ്റ്റി അധികൃതരുടെ ഇടപെടല്‍ ആപത്ത് ഒഴിവാക്കി. കണ്ണൂര്‍ കക്കാട്ടാണ് യുവാവിന്‍റെ ആത്മഹത്യ ഭീഷണി ഏറെ നേരം ഭീതി പരത്തിയത്. പന്തൽ തൊഴിലാളിയായ കൊറ്റാളി സ്വദേശി കബീർ (25) ആണു കക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് ഓഫിസ് പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ കയറി ഭീഷണി മുഴക്കിയത്.
രാത്രി 7.45 മുതൽ യുവാവ് കെട്ടിടത്തില്‍ നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് 8.15ന് അഗ്നിശമന സേനയും പൊലീസും എത്തി കെട്ടിടത്തിനു താഴെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. കടമുറികളുള്ള രണ്ടാം നിലയിൽ കെട്ടിടത്തിന്റെ ചുമരിനു പുറത്ത് അരികിലും പിൻവശത്തുമായുള്ള വീതി കുറഞ്ഞ സൺഷേഡിൽ കയറിയായിരുന്നു ഭീഷണി.
9 മണിയോടെ മുൻവശത്തെ വരാന്തയുടെ ഭാഗത്തേക്കു നടന്നുവരുന്നതിനിടെയാണു കാൽതെന്നി താഴെ വീണത്. യുവാവ് നിലയുറപ്പിച്ച ഭാഗത്ത് അഗ്നിശമന സേന വല വിരിച്ചതു രക്ഷയായി. നിസ്സാര പരുക്കേറ്റ യുവാവിനു ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ഫയർമാൻ സന്ദീപിനും കൈക്കു പരുക്കേറ്റു. നൂറുകണക്കിന് ആളുകൾ സ്ഥലത്ത് തമ്പടിച്ചിരുന്നു.