കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകിയിരുന്നു
മാന്നാർ: സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് എട്ടാം വാർഡിൽ മൂന്നുപുരക്കൽ താഴ്ചയിൽ വിജീഷ് (26) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാൾ സ്നേഹം നടിച്ച് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. കാലടിയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിലായി എന്നതാണ്. കല്ലുംതാഴം സ്വദേശി അവിനാശ് ശശിയാണ് എക്സൈസ് എൻഫോഴ്മെന്റ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗിച്ച ശേഷമുളള കഞ്ചാവ് പ്രതി കവറുകളിലാക്കി സൂക്ഷിച്ചുരുന്നു. ഹൈബ്രിഡ് കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദേശമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപും സംഘവും കല്ലുംതാഴത്തെ അവിനാശ് ശശിയുടെ വീട്ടിൽ രാത്രി പരിശോധന നടത്തിയത്. മുറിക്കുള്ളിൽ നിന്ന് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുകൾ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ കഞ്ചാവുകളാണ് പ്രതി ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചിരുന്നത്. ഉപയോഗിക്കാനായി വാങ്ങുന്ന കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഹൈബ്രിഡ് കഞ്ചാവിനൊപ്പം 89 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റാമ്പും കണ്ടെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഈ വർഷം നടത്തുന്ന ആദ്യ എൽ എസ് ഡി വേട്ടയാണിത്. പ്രതിക്ക് ലഹരി മരുന്ന് കൈമാറിയത് ആരാണെന്നതിലും അന്വേഷണം തുടരുന്നു. അവിനാശ് എം ഡി എം എ കേസുകളിലും പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി.


