പാലക്കാട് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. പഴംപുള്ളിയിലാണ് ആക്രമണം ഉണ്ടായത്.
പാലക്കാട്: പാലക്കാട് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വാഹന പരിശോധനയ്ക്കിടെ ആണ് ആക്രമണമുണ്ടായത്. വാഹനത്തിൽ മദ്യപിച്ച് വരികയായിരുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മണ്ണാർക്കാട് സ്വദേശി ജിഗേഷ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ പഴംപുള്ളിയിലാണ് സംഭവം. ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉൾപ്പെടെ മൂന്നു പൊലീസുകാർ മലമ്പുഴ ഭാഗത്തുനിന്ന് വന്ന കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആണ് യാത്രക്കാർ പൊലീസുകാരെ ആക്രമിച്ചത്.
വാഹനം പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ 'നീ പോടാ' എന്ന് പറഞ്ഞ് തള്ളുകയും അടിക്കുകയുമായിരുന്നുവെന്ന് എസ്ഐ ജോൺ സേവ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാർ മദ്യപിച്ച നിലയിലായിരുന്നു. വാഹനത്തിലും മദ്യം ഉണ്ടായിരുന്നു. ബലംപ്രയോഗിച്ച് ഒരാളെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ തൻ്റെ കഴുത്തിന് ചവിട്ടിയെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിൽ എസ്ഐയുടെ കണ്ണട പൊട്ടിയിട്ടുണ്ട്.

പ്രതികൾ എല്ലാവരും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ മണ്ണാർക്കാട് സ്വദേശികളാണെന്നാണ് വിവരം.


