വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. വ്യാജ വിലാസവും ഫോൺ നമ്പറും നൽകിയാണ് പ്രതി പാത്രങ്ങൾ കടത്തിയത്.

കോഴിക്കോട്: വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടക സ്റ്റോറില്‍ നിന്നും എടുത്ത ചെമ്പ് ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവിറ്റ വിരുതനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് പരപ്പന്‍പൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍ ഒരു യുവാവ് എത്തുകയായിരുന്നു. കല്യാണ വീട്ടിലേക്കെന്ന് പറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്പുകള്‍, രണ്ട് ഉരുളി എന്നിവ ഇയാള്‍ വാടകയ്ക്ക് എടുത്തു. ഇവിടെ നിന്ന് തന്നെ ഗുഡ്‌സ് ഓട്ടോ വിളിച്ച് പാത്രങ്ങള്‍ കൊണ്ടുപോവുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്കാണെന്നു പറഞ്ഞാണ് പാത്രങ്ങള്‍ എടുത്തത്. ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച തിരിച്ചേല്‍പ്പിക്കാം എന്നാണ് യുവാവ് പറഞ്ഞതെന്ന് ഉടമ റഫീഖ് പറയുന്നു. ഇയാളുടെ ഫോണ്‍ നമ്പറും അഡ്രസും വാങ്ങി സൂക്ഷിച്ചിരുന്നു. സല്‍മാന്‍ എന്നാണ് യുവാവ് പേര് പറഞ്ഞിരുന്നത്. പാത്രങ്ങള്‍ തിരികെ എത്തിക്കാഞ്ഞതിനെ തുടര്‍ന്ന് ഇന്ന് അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. യുവാവ് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. 

പിന്നീട് ഇയാള്‍ പാത്രങ്ങള്‍ കൊണ്ടുപോയ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാത്രങ്ങള്‍ അണ്ടോണയിലല്ല പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി. റഫീഖ് പൂനൂരിലെ ഈ ആക്രിക്കടയിയെത്തി തന്റെ പാത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താമരശ്ശേരി പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പാത്രങ്ങള്‍ക്കൊപ്പം കൊണ്ട് പോയ ചട്ടുകം, കോരി എന്നിവ വില്‍പ്പന നടത്തിയിട്ടില്ല. ആക്രിക്കടക്കാര്‍ക്ക് സംശയം തോന്നാതിരിക്കാനായി ഇങ്ങനെ ചെയ്തതാകാം എന്നാണ് കരുതുന്നത്. മോഷ്ടാവിനെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.