കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ സ്ഥിരം കുറ്റവാളിയായ നൗഫലിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കാടാമ്പുഴയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്.

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്‍റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയില്‍. കാടാമ്പുഴ താണിയപ്പന്‍ കുന്നില്‍ താമസിക്കുന്ന പള്ളിയാലില്‍ നൗഫലിനെ (32) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെ മാത്തൂരില്‍ വെച്ചാണ് തൃശൂര്‍ കുളിമുട്ടം സ്വദേശി നജീബിന്റെ വിലകൂടിയ മൊബൈല്‍ ഫോണുകളും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. കൈക്കലാക്കിയ ഫോണ്‍ സുഹൃത്തിനു നല്‍കിയത് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തുകയും ബസിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി കാടാമ്പുഴയില്‍നിന്ന് പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊന്നാനി പൊലീസ് ഇന്‍സ് പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. എം. വിനോദ്, അനന്ത ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഫലിന്റെ പേരില്‍ സമാനമായി ട്രെയിനുകളില്‍ നിന്ന് യാത്രക്കാരുടെ ബാഗ് മോഷ്ടിച്ച കേസുകളുണ്ട്. ഇയാളെ രണ്ടുകിലോ കഞ്ചാവുമായി നാലു വര്‍ഷം മുമ്പ് കല്‍പകഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനു പണം കണ്ടെത്താനാണ് നൗഫൽ മോഷണം നടത്തിവരുന്നത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.