കർണാടക സ്വദേശിയായ ഉദയ്ശങ്കർ ആണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്.തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ആർടിസി ബസിൽ നിന്ന് യുവാവിനെ പിടികൂടിയത്.
തൃശ്ശൂര്‍: തൃശ്ശൂരിൽ രേഖകൾ ഇല്ലാത്ത 62.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കർണാടക സ്വദേശിയായ ഉദയ്ശങ്കർ ആണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ആർടിസി ബസിൽ നിന്ന് യുവാവിനെ പിടികൂടിയത്.
"കർണാടകയിലെ തന്റെ വസ്തു വിറ്റ് ലഭിച്ച പണമാണ്, കൊച്ചിയിൽ വാങ്ങാൻ പോകുന്ന വസ്തുവിന് അഡ്വാൻസ് നൽകുവാനാണ് ഇത് കയ്യിൽ കരുതിയത് " ഇങ്ങനെയാണ് തൃശ്ശൂരിൽ 62.5 ലക്ഷം രൂപയുമായി പിടിയിലായ യുവാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനോട് പറഞ്ഞത്. എന്നാൽ കർണാടക സ്വദേശി ഉദയ് ശങ്കറിന്റെ കയ്യിൽ വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, ഏതെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എത്തിച്ച പണമാണോ ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആദായ നികുതി വകുപ്പിന് പണം കൈമാറി.
ഇന്ന് രാവിലെയാണ് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക ആർടിസി ബസ്സിൽ നിന്ന് പണവുമായി ഉദയ്ശങ്കർ എത്തിയത്. പിടിയിലായ കർണാടക സ്വദേശിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

